വാഹന പരിശോധനയെ തുടർന്ന് തർക്കം; പൊലീസ് സ്റ്റേഷനിൽ വെച്ച് സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ കരണം’പുകച്ച്‌’ എസ്‌.ഐ; വിവാദമായതോടെ  എ.സി.പി ഇടപെട്ട്‌ പ്രശ്‌നപരിഹാരം

വാഹന പരിശോധനയെ തുടർന്ന് തർക്കം; പൊലീസ് സ്റ്റേഷനിൽ വെച്ച് സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ കരണം’പുകച്ച്‌’ എസ്‌.ഐ; വിവാദമായതോടെ എ.സി.പി ഇടപെട്ട്‌ പ്രശ്‌നപരിഹാരം

സ്വന്തം ലേഖിക

കുന്നംകുളം: ബൈക്ക്‌ നിര്‍ത്താതെ പോയ സംഭവത്തില്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിയ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയുടെ കരണത്തടിച്ച് എസ്‌.ഐ.

സംഭവം വിവാദമായതോടെ എ.സി.പി. ഇടപെട്ട്‌ സി.പി.എം. നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിച്ചു. സി.പി.എം. പോര്‍ക്കുളം വെട്ടിക്കടവ്‌ ബ്രാഞ്ച്‌ സെക്രട്ടറി കുറുമ്പൂര്‍ വീട്ടില്‍ ഷാജു (46) വിനാണ്‌ മര്‍ദനമേറ്റത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയ്‌ക്ക്‌ കീഴൂരില്‍ പോലീസ്‌ വാഹനപരിശോധനയ്‌ക്കിടെ ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറി കോതോട്ട്‌ മുരളിയുടെ മകന്‍ ആജിത്തും സുഹൃത്തും ബൈക്ക്‌ നിര്‍ത്താതെ പോയിരുന്നു.

ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചശേഷം ഉടമസ്‌ഥനോട്‌ സ്‌റ്റേഷനില്‍ വരാന്‍ പോലീസ്‌ ആവശ്യപ്പെട്ടു. ബൈക്ക്‌ മറ്റൊരാളുടെതായിരുന്നു. പിന്നീട്‌ ബ്രാഞ്ച്‌ സെക്രട്ടറി ഷാജുവിനെ കൂട്ടി ആജിത്തും സുഹൃത്തും സ്‌റ്റേഷനില്‍ ഹാജരായി.

പോലീസ്‌ കൈകാണിച്ചത്‌ കണ്ടില്ലെന്ന്‌ യുവാക്കള്‍ പറഞ്ഞു. എന്നാല്‍ വണ്ടി നിര്‍ത്താതെ പോയതിന്‌ ലൈസന്‍സ്‌ പിടിച്ചുവാങ്ങി, മൂന്നുമാസം കഴിഞ്ഞ്‌ വരാനും ബൈക്ക്‌ സ്‌റ്റേഷനില്‍ കയറ്റിവയ്‌ക്കാനും എസ്‌.ഐ. ആവശ്യപ്പെട്ടു.

ഇത്‌ ചോദ്യം ചെയ്‌ത ബ്രാഞ്ച്‌ സെക്രട്ടറി ഷാജുവും എസ്‌.ഐയും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ എസ്‌.ഐ
ബ്രാഞ്ച്‌ സെക്രട്ടറിയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവമറിഞ്ഞ സി.പി.എം. നേതാക്കള്‍ അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മീഷണറുടെ ഓഫീസിലെത്തി പരാതി പറഞ്ഞു.

സി.ഐ, എസ്‌.ഐ എന്നിവരെ എ.സി.പി. ഓഫിസിലേക്ക്‌ വിളിച്ചുവരുത്തി. സംഭവത്തില്‍ ഇരുവിഭാഗവും ചര്‍ച്ച നടത്തിയശേഷം പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ എസ്‌.ഐ യുവാവിനോട്‌ മാപ്പുപറഞ്ഞു.

ഓഫീസില്‍ വച്ചുതന്നെ എ.സി.പി. സിറ്റി പോലീസ്‌ കമ്മിഷണറെ ഫോണ്‍ ചെയ്‌ത്‌ എസ്‌.ഐയെക്കുറിച്ച്‌ വ്യാപക പരാതിയുള്ളതായി അറിയിച്ചു. സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയവരെ മര്‍ദിക്കരുതെന്ന്‌ എസ്‌.ഐയെ എ.സി.പി താക്കീത്‌ ചെയ്‌തു.