
കോട്ടയം അയര്‍കുന്നത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ഭാര്യയെയും മകനെയും വിദേശത്തേക്ക് കൊണ്ടു പോകാൻ പേപ്പർ വർക്കുകൾ നീങ്ങുന്നതിനിടെയുള്ള അപ്രതീക്ഷിത കൊലപാതകത്തിൽ ഞെട്ടി ബന്ധുകളും നാട്ടുകാരും
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം അയര്‍കുന്നത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അയര്‍കുന്നം പതിക്കല്‍ വീട്ടില്‍ സുധീഷ്(40) ഭാര്യ ടിന്റു(34) എന്നിവരാണ് മരിച്ചത്.
സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിനെ മുറിയിലെ കട്ടിലിനടിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ മകനെ അന്വേഷിച്ചെത്തിയ സുധീഷിന്റെ മാതാവും അയല്‍ക്കാരുമാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഫോണ്‍വിളിച്ചിട്ട് കിട്ടാത്തതിനാല്‍ സുധീഷിന്റെ മാതാവ് മകനെ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ കോളിങ് ബെല്‍ അടിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജനല്‍ച്ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് സുധീഷിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തൊട്ടടുത്ത മുറിയില്‍ കട്ടിലിനടിയില്‍ ട്വിന്റുവിനെയും മരിച്ചനിലയില്‍ കണ്ടെത്തി.
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സുധീഷിന്റെ കൈഞരമ്പുകള്‍ മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ഇതിനാല്‍ മുറിയില്‍ രക്തം പരന്നൊഴുകിയിട്ടുണ്ട്. ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിലേക്ക് നീക്കിയിട്ട് പുതപ്പുകൊണ്ട് മൂടിയ നിലയിലായിരുന്നു. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്.
രണ്ടുമാസം മുന്‍പാണ് സുധീഷ് വിദേശത്തുനിന്ന് എത്തിയത്. ഭാര്യയെയും മകനെയും കൂടെ കൊണ്ടുപോകാന്‍ പേപറുകള്‍ ശരിയാക്കാനായി കഴിഞ്ഞ ദിവസം ടിന്റുവും സുധീഷും തിരുവനന്തപുരത്ത് പോയിരുന്നു. മകനെ സമീപത്തെ ബന്ധുവീട്ടില്‍ ആക്കിയാണ് ഇരുവരും പോയത്. എന്നാല്‍ എപ്പോഴാണ് ഇവര്‍ തിരിച്ചെത്തിയത് എന്ന് ബന്ധുക്കള്‍ക്ക് അറിവില്ല.
വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡി ശില്പ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹം ആശുപത്രിയിലേക്ക് മാറ്റും