![സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മോഷണം; യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; കുറുപ്പന്തറ സ്വദേശിയെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മോഷണം; യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; കുറുപ്പന്തറ സ്വദേശിയെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു](https://i0.wp.com/thirdeyenewslive.com/storage/2022/11/IMG-20221111-WA0033.jpg?fit=958%2C1280&ssl=1)
സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മോഷണം; യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; കുറുപ്പന്തറ സ്വദേശിയെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു
സ്വന്തം ലേഖിക
കോട്ടയം: ജാമ്യത്തിലിറങ്ങി മോഷണം നടത്തിയ പ്രതിയെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു.
കുറുപ്പന്തറ പഴേമഠം കോളനി ഭാഗത്ത് പള്ളിത്തറമാലിയിൽ വീട്ടിൽ തമ്പി മകൻ ശ്രീലേഷ് (ശ്രീക്കുട്ടൻ 22) നെയാണ് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കോതനല്ലൂർ ചാമക്കാല ഭാഗത്ത് സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം മുട്ടുചിറ പെട്രോൾ പമ്പിൽ ഓഫീസ് ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കുകയും, അതിനുശേഷം ഫോൺ നൽകാമെന്ന് പറഞ്ഞ് ജീവനക്കാരനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെയാണ് കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്തുകൊണ്ട് ഉത്തരവായത്.
ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തി പോലീസ് കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയും ചെയ്തത്.
കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ,എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ ജിനുമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.