ബിഹാറില്‍ തൊഴിലിനായി സമരം; ദൃശ്യങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്രം, നീക്കം ചെയ്യാന്‍ യൂട്യൂബിന് നിര്‍ദേശം

Spread the love

സ്വന്തം ലേഖിക

തൊഴിലവസരം കുറയുന്നതിനെതിരെ ബിഹാറില്‍ തെരുവിലിറങ്ങിയ റെയില്‍വേ ഉദ്യോഗാർഥികളുടെ ദൃശ്യങ്ങള്‍ യൂട്യൂബില്‍നിന്ന് നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശം.

 

ഓണ്‍ലൈൻ മാധ്യമമായ ദ വയറാണ് വാർത്ത പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ ദേശസുരക്ഷയെ ബാധിക്കുന്നതായതിനാല്‍ സമരത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് യൂട്യൂബിന് കേന്ദ്രം നല്‍കിയിരിക്കുന്ന നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജനുവരി 30ന് പട്നയിലായിരുന്നു ആയിരക്കണക്കിന് റെയില്‍വേ ഉദ്യോഗാർഥികള്‍ സമരത്തിനിറങ്ങിയത്. അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാരുടെ 5,696 തസ്തികകളിലേക്ക് അപേക്ഷ തേടി ഇന്ത്യൻ റെയില്‍വേ റിക്രൂട്ട്‌മെൻ്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ഒഴിവുകള്‍ കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിന്റെ ദൃശ്യങ്ങള്‍ ‘ഓണ്‍ ഡ്യൂട്ടി’ എന്ന യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യൂട്യൂബ് അധികൃതർ ചാനലിന്റെ പേജില്‍നിന്നും അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങള്‍ ഹൈഡ് ചെയ്യുകയായിരുന്നു.

 

“നിങ്ങളുടെ ഉള്ളടക്കം ദേശീയ സുരക്ഷയുമായോ പൊതു ക്രമവുമായോ ബന്ധപ്പെട്ടിരിക്കുന്നതായി സർക്കാരില്‍നിന്ന് ഞങ്ങള്‍ക്ക് ഒരു ഓർഡർ ലഭിച്ചു” ഓണ്‍ ഡ്യൂട്ടി യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന ബ്രിജേഷ് കുമാറിന് യൂട്യൂബില്‍നിന്ന് ലഭിച്ച മെയിലില്‍ പറയുന്നു. ദ വയറിന് നല്‍കിയ പ്രതികരണത്തിലാണ് ബ്രിജേഷ് ഇക്കാര്യം പങ്കുവച്ചത്. ഉള്ളടക്കം പരിശോധിച്ച ശേഷം കാണുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തുന്നു എന്നും മെയിലിലൂടെ യൂട്യൂബ് അറിയിച്ചിരുന്നു.

 

പ്രാഥമികമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ 2022 മുതല്‍ പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലാണ് ‘ഓണ്‍ ഡ്യൂട്ടി’എന്ന് ബ്രിജേഷ് പറയുന്നു. തൻ്റെ യൂട്യൂബ് ചാനലിലൂടെ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്നതാണ് ലക്ഷ്യം. സമരത്തിനിടെ പോലീസ് ഉദ്യോഗാർത്ഥികളെ മർദിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ടായിരുന്നു. സമരം കവർ ചെയ്യാനെത്തിയ തന്നെയും കുറച്ച്‌ മാധ്യമപ്രവർത്തകർക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പിതാവിനോട് സംസാരിച്ച ശേഷമാണ് വിട്ടയച്ചത്. ഒടുവില്‍ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് യൂട്യൂബില്‍നിന്ന് ലഭിച്ച മെയില്‍ ആണെന്നും ബ്രിജേഷ് കൂട്ടിച്ചേർത്തു.

 

സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് വീഡിയോ ബ്ലോക്ക് ചെയ്തതെന്ന് സന്ദേശം ലഭിച്ചപ്പോള്‍ യൂട്യൂബ് ചാനല്‍ നിരോധിക്കപെടുമോ എന്ന ഭയം ഉണ്ടായതായതായും ബ്രിജേഷ് പറഞ്ഞു.അതുപേടിച്ച്‌ വിഡിയോ ഡിലീറ്റ് ചെയ്തു. തന്റെ ഉപജീവനമാർഗമാണ് യൂട്യൂബ് ചാനലിനും അദ്ദേഹം വ്യക്തമാക്കി.

റെയില്‍വേ ഡ്രൈവർമാരുടെ 16,373 ഒഴിവുകളെങ്കിലും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ റെയില്‍വേ ബോർഡിന് നേരത്തെ കത്ത് നല്‍കിയിരുന്നു. 12-20 മണിക്കൂർ ജോലി ചെയ്യുന്ന നിലവിലുള്ള ഡ്രൈവർമാരുടെ സമ്മർദ്ദം ലഘൂകരിക്കാൻ ഇത് സഹായിക്കുമെന്ന് കത്തില്‍ കൂട്ടിച്ചേർത്തു. അങ്ങനെയിരിക്കെയാണ് കുറച്ചുമാത്രം വിജ്ഞാപനം പുറത്തിറക്കിയത്. ഇതാണ് ഉദ്യോഗാർത്ഥികളെ ചൊടിപ്പിച്ചത്. ഓണ്‍ ഡ്യൂട്ടിക്ക് പുറമെ ‘ക്യാ കെഹ്തി ഹെ പബ്ലിക്,’ സച്ച്‌ ബിഹാർ, ചമ്ബാരൻ ദർപ്പൻ, ‘കാബില്‍ ന്യൂസ്’ എന്നീ യൂട്യൂബ് ചാനലുകളും സമരം കവർ ചെയ്തിരുന്നു.