പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത: പ്ലാച്ചേരി-പൊന്‍കുന്നം റീച്ചിന്റെ ഉദ്ഘാടനം സെപ്റ്റംബർ 13ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

Spread the love

സ്വന്തം ലേഖിക

പൊന്‍കുന്നം: നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി ഇ.പി.സി മോഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പ്ലാച്ചേരി-പൊന്‍കുന്നം റോഡിന്റെ ഉദ്ഘാടനം 13 ന് രാവിലെ 10.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന്‍ എം.എല്‍. എ, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക ബാങ്കിന്റെ ധനസഹായത്തോടുകൂടി മൂന്നു ഘട്ടങ്ങളായാണ് നവീകരണം നടപ്പാക്കുന്നത്. 738 കോടി അടങ്കല്‍ തുകയുള്ള, എന്‍ജിനീയറിംഗ് പ്രൊക്യുയര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാതൃകയില്‍ നിര്‍മ്മിക്കുന്ന 82.17 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ് 3 റീച്ചുകളായി തിരിച്ചാണ് നടപ്പാക്കുന്നത്.

29.84 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പുനലൂര്‍-കോന്നി ഒന്നാം റീച്ചിന്റെയും 30.16 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കോന്നി-പ്ലാച്ചേരി രണ്ടാം റീച്ചിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച 22.179 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാം റീച്ച്‌ റോഡിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ഇതോടൊപ്പം 10 കോടി രൂപ അനുവദിച്ചു പുനര്‍നിര്‍മ്മിക്കുന്ന നെടുമണ്‍ കുളത്തൂര്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.

അപകടകരമായ വളവുകളും കയറ്റങ്ങളും ലഘുകരിച്ച്‌ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള നിര്‍മ്മാണങ്ങള്‍ ഈ പദ്ധതിയില്‍ നടപ്പാക്കിയിട്ടുണ്ട്. 8 കലുങ്കുകള്‍, 3 ചെറിയ പാലങ്ങള്‍, 73 കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം, 36 ജംഗ്ഷനുകളുടെ നവീകരണം എന്നിവ നടപ്പിലാക്കി. 6.606 കി.മീറ്റര്‍ നീളത്തില്‍ ടൈല്‍ പാകിയ നടപ്പാതയും 14.6 കിലോമീറ്റര്‍ നീളത്തില്‍ കവര്‍ സ്ലാബോട് കൂടിയ ഓടയും, 6.18 കിലോമീറ്റര്‍ സംരക്ഷണഭിത്തിയും 13.126 കിലോമീറ്റര്‍ ക്രാഷ് ബാരിയറും, 3.314 കിലോമീറ്റര്‍ ഗാര്‍ഡ് റെയിലും നിര്‍മ്മിച്ചിട്ടുണ്ട്.

മൂലേപ്ലാവില്‍ നിലവിലെ പാലത്തിന് സമാന്തരമായി ഒരു പുതിയ പാലവും പ്രധാന ബസ് സ്റ്റോപ്പുകളില്‍ ബസ് ഷെല്‍ട്ടറോടു കൂടിയുള്ള 16 ബസ് ബേകളും നിര്‍മ്മിച്ചിട്ടുണ്ട്. 5 വര്‍ഷ മെയിന്റനന്‍സ് കരാറോടുകൂടി നിര്‍മ്മിച്ച റോഡില്‍ ഭാവിയില്‍ ആവശ്യമായി വരുന്ന ക്രോസ്‌കട്ടിംഗ് ഒഴിവാക്കുന്നതിലേക്കായി നഗരഭാഗങ്ങളില്‍ 200 മീറ്റര്‍ ഇടവിട്ടും ഗ്രാമപ്രദേശങ്ങളില്‍ 500 മീറ്റര്‍ ഇടവിട്ടും യൂട്ടിലിറ്റി ക്രോസ് ഡ്ര്രകുകളും നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തലസ്ഥാന നഗരിയിലേക്കുള്ള ഒരു സമാന്തര പാത തുറന്നുകിട്ടുന്നതിനാല്‍ എം.സി റോഡിലെ തിരക്ക് കുറയ്ക്കുവാന്‍ സാധിക്കും.