
സ്വന്തം ലേഖിക
മലപ്പുറം: പൊലീസില്‍ എസ്‌പിയെന്നും ഡി.ഐ.ജിയെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തി മുങ്ങുന്ന 45കാരന്‍ അറസ്റ്റിൽ.
പ്രതി ലേരി പേരാമ്പ്ര സ്വദേശി കപ്പുമലയില്‍ അന്‍വറിനെ( 45) പിടികൂടിയതു കൊടുവള്ളി വാവാടുള്ള നാലാം ഭാര്യയുടെ വസതിയില്‍ വച്ചാണ്. യുവതികളെ വിവാഹം കഴിച്ച് സ്വര്‍ണവും കാറും കൈവശപ്പെടുത്തി മുങ്ങുകയാണ് ഇയാളുടെ രീതി. ഇയാള്‍ക്കെതിരെ കോട്ടക്കല്‍ സ്വദേശിനിയായ യുവതി 2017ല്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയ്ക്കല്‍ സ്വദേശിയെ വിവാഹം ചെയ്ത ശേഷം മാരുതി കാറും സ്വര്‍ണവുമായി പ്രതി മുങ്ങിയെന്നാണ് പരാതി. സമാനമായി പ്രതി നിരവധി വിവാഹം ചെയ്തു മുങ്ങിയിട്ടുണ്ടെന്നു പൊലീസിന് പീന്നീട് വ്യക്തമായി. പല വിവരങ്ങളും യുവതിക്കും ലഭിച്ചു. ബന്ധപ്പെടുന്ന കുടുംബത്തോട് തരം പോലെ അവകാശവാദം ഉന്നയിക്കുകയാണ് ഇയാളുടെ പതിവ്.
കോട്ടയ്ക്കല്‍ സിഐ ഷാജിയുടെ നേതൃത്വത്തില്‍ എസ്‌ഐ സുകീഷ്‌കുമാര്‍, എഎസ്‌ഐ കൃഷ്ണന്‍കുട്ടി, വീണ വാരിയത്ത്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊടുവള്ളി വാവാടുള്ള നാലാം ഭാര്യയുടെ വസതിയില്‍ വച്ചാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുര്‍ ഫസ്റ്റ്ട്രാക്ക് കോടതിയില്‍ ഹാജരാക്കി.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ പ്രതിക്കെതിരെ വ്യത്യസ്തമായ കേസ്സുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
സ്വര്‍ണവും പണവും കൈക്കലാക്കുകയാണ് പ്രതിയുടെ മുഖ്യലക്ഷ്യം. വിവാഹം കഴിഞ്ഞു മാസങ്ങളോളം ഇവരോടൊപ്പം കഴിഞ്ഞ ശേഷമാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് പ്രതി മുങ്ങുന്നത്. തനിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ടെന്നു പ്രതി തന്നെ ചോദ്യംചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.
കോട്ടയ്ക്കലില്‍ ഒരു കുഞ്ഞുള്ള യുവതിയെ രണ്ടാംവിവാഹമാണ് ചെയ്തത്. യുവതിയുടെ കൈവശമുണ്ടായിരുന്ന കാര്‍ പിന്നീട് പ്രതിയാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് ഈ കാറും സ്വര്‍ണവും എടുത്തു മുങ്ങുകയായിരുന്നു. തുടര്‍ന്നാണു ഇവര്‍ പരാതി നല്‍കിയത്. ശേഷം ഇരുവരും തമ്മില്‍ അനുനയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്നു കാര്‍ തിരിച്ചു നല്‍കാനുള്ള ഉടമ്പടിയുണ്ടാക്കിയിരുന്നു.







