റംസാൻ പുണ്യനാളിൽ സൗദിയിൽ ആയിരക്കണക്കിന് തടവുകാർ ജയിൽ മോചിതരായി.

റംസാൻ പുണ്യനാളിൽ സൗദിയിൽ ആയിരക്കണക്കിന് തടവുകാർ ജയിൽ മോചിതരായി.

സ്വന്തം ലേഖകൻ

റിയാദ്: റംസാനോടനുബന്ധിച്ച് സൗദിയിൽ ആയിരകണക്കിന് തടവുകാർ ജയിൽ മോചിതരായി. സൗദിഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തിലാണ് നിരവധി തടവ് പുള്ളികൾ ജയിൽ മോചിതരായത്.

തുടർന്നുള്ള ദിവസങ്ങളിൽ വിദേശികൾ ഉൾപ്പെടെ കൂടുതൽപേരെ മോചിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ ജയിലുകളിൽ നിന്ന് 1148 തടവുകാരെ ഇതുവരെ മോചിപ്പിച്ചതായി ജയിൽ വകുപ്പ് വക്താവ് അയ്യൂബ് ബിൻ നാഹിത് അറിയിച്ചു. മക്ക പ്രവിശ്യയിൽ 267 തടവുകാരെയും അസീറിൽ പൊതുമാപ്പിനു അർഹരായ 147 പേരിൽ 42 പേരെയും മോചിപ്പിച്ചു.

രാജാവിന്റെ നിർദ്ദേശപ്രകാരം ജയിൽമോചനത്തിന് അർഹരായവരുടെ പട്ടിക പെട്ടെന്ന് തയ്യാറാക്കുകയാണെന്ന് ജയിൽ വകുപ്പും, പൊതുമാപ്പ് സമിതിയും അറിയിച്ചു. തടവ് കാലയളവിന്റെ പകുതി പിന്നിട്ടവരും പൊതുമാപ്പിന് അർഹരാണ്. പൊതുമാപ്പിന് അർഹരായ വിദേശികളെയും മോചിപ്പിക്കുമെന്ന് അയ്യൂബ് ബിൻ നാഹിത് പറഞ്ഞു.

എന്നാൽ അഞ്ച് ലക്ഷം റിയാലിൽ കൂടുതൽ സാമ്പത്തിക ബാധ്യതയുള്ളവരുടെ കേസുകൾ വീണ്ടും കോടതിയും ധനകാര്യ വകുപ്പും പരിശോധിക്കും. കൂടോത്രം, മനുഷ്യക്കടത്ത്, ബാലപീഡനം, രഹസ്യ വിവരങ്ങൾ ചോർത്തൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളിൽ തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് പൊതുമാപ്പ് ലഭിക്കില്ല.