
സ്വന്തം ലേഖിക
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് സൗജന്യ വിസയും വിമാനടിക്കറ്റും. യുവതികള്‍ക്ക് വാഗ്ദാനം 60000രൂപ ശമ്പളത്തില്‍ കുഞ്ഞുങ്ങളെ നോക്കുന്ന ജോലി. എന്നാല്‍ നേരിട്ടത് പീഡനവും ദുരിതവും.
കുവൈറ്റ് മനുഷ്യക്കടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തൃക്കാക്കര സ്വദേശി .
മൂന്നരലക്ഷം രൂപക്കാണ് കേരളത്തിലെ ഏജന്‍റ് തങ്ങളെ അറബി കുടുംബത്തിന് വിറ്റത്.
പ്രശ്നമുണ്ടാക്കിയാല്‍ ഐഎസിന് കൈമാറുമെന്നും പത്ത് വര്‍ഷം വെളിച്ചം കാണില്ലെന്നും ഏജന്‍റ് ഭീഷണിപ്പെടുത്തിയെന്ന് ഫോര്‍ട്ടു കൊച്ചിയിലെ ഇരയും വെളിപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് പേരെയാണ് ഒരു സംഘമായി എറണാകുളത്തെ ഗോള്‍ഡന്‍ വയാ സ്ഥാപനം കുവൈറ്റില്‍ എത്തിച്ചത്. ഇതില്‍ രക്ഷപ്പെട്ടെത്തിയ ഫോര്‍ട്ട് കൊച്ചി സ്വദേശിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി. അറബികളുടെ ശാരീരിക പീഡനം വരെ ഏല്‍ക്കേണ്ടി വന്നപ്പോഴും കൊണ്ടുപോയ ഏജന്‍റ് മജീദ് തുടരാന്‍ ഭീഷണിപ്പെടുത്തിയെന്ന് 35കാരി വെളിപ്പെടുത്തി.
കൊച്ചിയില്‍ റിക്രൂട്ട്മെന്‍റ് നടത്തിയ ആനന്ദ് കുവൈറ്റില്‍ അറബികളില്‍ നിന്നും പണം വാങ്ങി യുവതികളെ കൈമാറുന്നതിനായി പ്രവര്‍ത്തിച്ച മജീദ്, അജുമോന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എറണാകുളം സൗത്ത് പൊലീസ് മനുഷ്യക്കടത്ത് കൂടി ചുമത്തിയതോടെ എന്‍ഐഎ പ്രാഥമിക അന്വേഷണം നടത്തുകയാണ്.
എന്നാൽ ഇതില്‍ നിലവിൽ അജുമോന്‍ മാത്രമാണ് പിടിയിലായത്. ഗള്‍ഫിലുള്ള മജീദിനെ കേരളത്തിലെത്തിക്കാനുള്ള നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല.



