
സ്വന്തം ലേഖിക
കോട്ടയം: നാടനും വിദേശിയുമായ വിവിധ പഴവര്‍ഗങ്ങളുടെ കുത്തൊഴുക്കില്‍ മലയാളി മറന്നുകളഞ്ഞ ആഞ്ഞിലിച്ചക്കയുടെ തിരിച്ചുവരവ് ആഘോഷമാവുകയാണ്.
കാണാന്‍ കുഞ്ഞനാണെങ്കിലും വില കേമനാണ് ആഞ്ഞിലിച്ചക്കേയെന്ന് പറഞ്ഞു പോകും.
കോട്ടയത്തിന്റെ വഴിയോരം നിറയെ ആഞ്ഞിലിച്ചക്കയുടെ മധുര മണമാണ് ഇപ്പോൾ. വിപണിയിൽ കിലോയ്ക്ക് 150-200 വരെയാണ് വില.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാക്ക കൊത്തി താഴെയിട്ടു ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് ഡിമാന്‍ഡ് കൂടിയതോടെയാണ് വിലയും കൂടിയത്. രുചിയോര്‍ക്കുമ്പോള്‍ വില നോക്കാതെ വാങ്ങാനും ആളുണ്ട്. ചക്കപോലെ ആഞ്ഞിലിച്ചക്ക വാങ്ങാനും കച്ചവടക്കാര്‍ ഇപ്പോള്‍ പറമ്പിലുണ്ട്.
നവമാദ്ധ്യമങ്ങളിലൂടെ ആഞ്ഞിലിച്ചക്കയ്ക്ക് അടുത്തകാലത്ത് കൂടുതല്‍ പ്രചാരം ലഭിച്ചു. ന്യൂജന്‍ പിള്ളേരാണ് ഇത് കൂടുതല്‍ ഷെയര്‍ ചെയ്തത്. അതോടെയാണ് ഡിമാന്‍ഡായത്.
വേനല്‍ കാലത്ത് സുലഭമായി നാട്ടില്‍ വെറുതേ കിട്ടുന്ന പഴവര്‍ഗമായിരുന്നു ആഞ്ഞിലിച്ചക്ക. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ സംസ്ഥാനത്ത് സുലഭമായി ലഭിക്കുന്ന വിഭവങ്ങളായ ചക്കയ്ക്കും മാങ്ങയ്ക്കുമൊപ്പം ആഞ്ഞിലിച്ചക്കയും വിപണിയില്‍ തിളങ്ങുന്നു.
പഴമക്കാരുടെ ഓര്‍മയില്‍ ആഞ്ഞിലിച്ചക്ക ഒരുകാലത്ത് പഞ്ഞ മാസങ്ങളില്‍ മലയാളിയുടെ പോഷകാഹാരമായിരുന്നു . കുരു വറുത്ത് തൊലികളഞ്ഞ് എടുത്താല്‍ കൊറിക്കാനും ഉപയോഗിക്കുമായിരുന്നു. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേര്‍ത്തു കഴിക്കുന്നത് ആസ്തമയ്ക്കും ഔഷധമാണ്.
ആഞ്ഞിലിക്കുരുവില്‍ നിന്നുള്ള എണ്ണ ത്വക്ക് രോഗങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. വൈല്‍ഡ് ജാക്ക് ഫ്രൂട്ട് എന്നറിയപ്പെടുന്ന ആഞ്ഞിലിച്ചക്കയുടെ ശാസ്ത്രനാമം അര്‍ട്ടോകാര്‍പ്പസ് ഹില്‍സറ്റസ് എന്നാണ്.



