
സ്വന്തം ലേഖകൻ
കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ആര് ബാലകൃഷ്ണ പിള്ളയുടെ സ്വത്തുക്കള്‍ക്ക് വേണ്ടി മക്കള്‍ തമ്മിലുള്ള തര്‍ക്കം ഇനിയും തീര്‍ന്നില്ല.
കോടതിയില്‍ കേസായി എത്തിയ സ്വത്ത് വിഷയം മധ്യസ്ഥ ചര്‍ച്ചയില്‍ പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതു തീര്‍പ്പായില്ല. കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇന്നലെ നടന്ന മധ്യസ്ഥ ചര്‍ച്ച നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചര്‍ച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കും. ആര്.ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തുവകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നായിരുന്നു മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ ആവശ്യം. ഇത് അഗീകരിക്കാന്‍ മറ്റു മക്കള്‍ തയ്യാറല്ല.
സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണന്, കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. കഴിഞ്ഞ 6നു നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഉഷ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടിക്ക് കെ.ബി.ഗണേശ്കുമാര്‍ സമയം ചോദിച്ചിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്ക് ഗണേശ്കുമാര്‍ തയാറായില്ല.
ആര്.ബാലകൃഷ്ണപിള്ളയുടെ പേരില്‍ വ്യാജ വില്പത്രം തയാറാക്കിയെന്ന ഹര്‍ജിയുമായാണ് ഉഷ മോഹന്‍ദാസ് കോടതിയില്‍ എത്തിയത്. വില്പത്രം വ്യാജമല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുള്ളതിനാല്‍ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്. ഇതോടെ മധ്യസ്ഥ ചര്‍ച്ച അവസാനിച്ചു. മധ്യസ്ഥ ചര്‍ച്ച നടത്തിയ അഡ്വ.എന്‍.സതീഷ് ചന്ദ്രന് കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും.
അതേസമം പിള്ളയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെന്നു കോടതിയില്‍ സത്യവാങ്മൂലം ഉഷ സമര്‍പ്പിച്ചിട്ടുണ്ട്. 33 വസ്തു വകകളുടെ പൂര്‍ണ വിവരങ്ങള്‍ മകള്‍ ഉഷ മോഹന്‍ദാസ് കൊട്ടാരക്കര സബ് കോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാളകം, കൊട്ടാരക്കര, അറയ്ക്കല്‍, ചക്കുവരക്കല്‍, ഇടമുളക്കല്‍ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയര്‍ന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്.
കൂടാതെ കൊടൈക്കനാലില്‍ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാര്‍ത്താണ്ഡന്‍കര തിങ്കള്‍കരിക്കത്ത് സ്കൂള്‍, അറക്കല്‍ വില്ലേജില്‍ രാമവിലാസം ബിഎഡ് കോളേജ് എന്നിവയും പട്ടികയില്‍ ഉണ്ട്. 270 പവന് സ്വര്‍ണാഭരണങ്ങളും ആര്.ബാലകൃഷ്ണപിള്ളയുടെ പേരില്‍ ഉണ്ടെന്നാണ് ഉഷ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉള്ളത്.
അച്ഛന്റെ പേരില്‍ ബാങ്കിലുള്ള പണമെല്ലാം മൂന്ന് മക്കള്‍ക്കും അവകാശപ്പെട്ടതാണ്. അച്ഛന് എഴുതിയ വില്പത്രത്തെ ചോദ്യം ചെയ്ത് കേസ് നടക്കുകയാണ്. ഈ കേസുള്ളപ്പോള്‍ അച്ഛന്റെ പണം പിന്‍വലിക്കാന്‍ എങ്ങനെ താന്‍ ഒപ്പിടുമെന്നാണ് വിവാദത്തോട് ഗണേശ് കുമാറിന്റെ പ്രതികരണം. നല്ല സാമ്പത്തിക ശേഷി ചേച്ചിക്കുണ്ട്. അതുകൊണ്ട് തന്നെ പേരകുട്ടിയുടെ ചികില്‍സയ്ക്ക് സാമ്പത്തിക തടസ്സങ്ങളുണ്ടാകില്ലെന്നും ഗണേശ് കുമാര്‍ പറയുന്നു.
അവസാന നാളില്‍ അച്ഛനെ നോക്കാന്‍ ഒപ്പം നിന്നത് സ്വത്ത് മോഹിച്ചല്ലെന്നും അത് അച്ഛന് അറിയാമെന്നുമാണ് ഗണേശ് വിശദീകരിക്കുന്നത്. വില്‍പത്രത്തിന് പുറമേ പാര്‍ട്ടിയുടെ നടത്തിപ്പിന് വേണ്ടിയുണ്ടാക്കി ട്രസ്റ്റിലും പിന്‍ഗാമി മകനായിരിക്കുമെന്ന് അച്ഛന് എഴുതി വച്ചിട്ടുണ്ടെന്നും ഗണേശ് പറയുന്നു.



