മുപ്പത് വര്‍ഷം മുന്‍പ് കനാലിന് മുകളില്‍ നിര്‍മ്മിച്ചത്; 60 അടി നീളമുളള ഇരുമ്പുപാലം മുറിച്ച് കടത്തി കളളന്മാര്‍; സ്വീകരിച്ച വഴി അറിഞ്ഞ് അമ്പരന്ന് നാട്ടുകാരും പൊലീസും
സ്വന്തം ലേഖകൻ
ഭുവനേശ്വര്‍: ഉപേക്ഷിക്കപ്പെട്ട പഴയൊരു ഇരുമ്പുപാലം മോഷ്‌ടാക്കള്‍ കഷ്‌ണങ്ങളായി മുറിച്ചുകടത്തി.
മോഷണത്തിന് സ്വീകരിച്ച മാര്‍ഗം അറിഞ്ഞ് നാട്ടുകാരും പൊലീസും ഒരുപോലെ അമ്പരന്നു. ബീഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ അമിയാവാര്‍ ഗ്രാമത്തിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
60 അടി നീളമുളള പഴയ ഇരുമ്പ് പാലം പൊളിക്കാന്‍ പോകുകയാണെന്ന് മോഷ്‌ടാക്കള്‍ നാട്ടുകാരെ വിശ്വസിപ്പിച്ചു. ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ച് സ്ഥലത്തെത്തിയ ഇവര്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചും മണ്ണുമാന്തികള്‍ ഉപയോഗിച്ചുമാണ് പാലം പൊളിച്ചത്.
പാലത്തിന്റെ മുറിച്ച ഭാഗങ്ങള്‍ ഇതിനകം ആക്രി എന്ന പേരില്‍ ഇവര്‍ വിറ്റിട്ടുണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മുപ്പത് വര്‍ഷം മുന്‍പ് കനാലിന് മുകളില്‍ നിര്‍മ്മിച്ചതായിരുന്നു ഇരുമ്പ് പാലം.
പൊളിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരോട് സര്‍ക്കാര്‍ പൊളിച്ചുകളയാന്‍ തീരുമാനിച്ചതായി ഇവര്‍ വിശ്വസിപ്പിച്ചു. മുന്‍പ് ഈ പാലം പൊളിച്ചുകളയണമെന്ന് നാട്ടുകാര്‍ സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു.
ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെ സാധനങ്ങളുമായി വന്ന ആളുകള്‍ രണ്ട് ദിവസമെടുത്താണ് പാലം പൊളിച്ചതെന്ന് ഒരു ഗ്രാമവാസി പറഞ്ഞു. പണി ചെയ്‌തവരോട് ചോദിച്ചപ്പോള്‍ ഇറിഗേഷന്‍ വകുപ്പ് കരാര്‍ തൊഴിലിന് എടുത്തവരാണെന്നാണ് ഇവര്‍ പറഞ്ഞത്. കളളന്മാരില്‍ ചിലരെ തിരിച്ചറിഞ്ഞതായും ഉടന്‍ ഇവര്‍ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.