450 രൂപയ്ക്ക് കിട്ടിയ പിപിഇ കിറ്റിന് തൊട്ടടുത്ത ദിവസം 1550 രൂപ; മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ…; രേഖകള്‍ പുറത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡിന്‍റെ തുടക്കത്തില്‍ വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യമന്ത്രിയുടേയും അറിവോടെയായിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്ത്.
450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്.
കോവിഡ് വരുന്നതിന് എത്രയോ വര്‍ഷം മുൻപ് തന്നെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പിപിഇ കിറ്റ് വിതരണം ചെയ്യുന്ന കൊച്ചി ആസ്ഥാനമായ കെയ്റോണ്‍ എന്ന കമ്പനി പിപിഇ കിറ്റ് കൊടുത്തത് 450 രൂപയ്ക്കായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 മാര്‍ച്ച് 29 നാണ് കെയ്റോണില്‍ നിന്നും കിറ്റ് വാങ്ങുന്നത്. തൊട്ടടുത്ത ദിവസം, അതായത് 2020 മാര്‍ച്ച് 30 നാണ് സാന്‍ഫാര്‍മയില്‍ നിന്ന് കിറ്റ് വാങ്ങിയത്. വില 1550 രൂപയായിരുന്നു.
ഇത്രയേറെ വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ ഈ കമ്പനിയെക്കുറിച്ച് ആര്‍ക്കും ഇപ്പോഴും ഒന്നുമറിയില്ല. മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനിയുമായുള്ള ഇടപാട് തുടക്കം മുതല്‍ ദുരൂഹവുമാണ്. ഈ ഇടപാടുകളെല്ലാം മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും ധനമന്ത്രി തോമസ് ഐസക്കും എല്ലാം ഒപ്പിട്ട് പാസ്സാക്കിയതിന്‍റെ രേഖകളാണ് ഇപ്പോൾ പുറത്താകുന്നത്.
കിറ്റ് വാങ്ങി രണ്ടാഴ്ചക്ക് ശേഷമാണ് എല്ലാവരും ഒപ്പിടുന്നത്. ഒരു ദിവസം 450 രൂപയ്ക്ക് കിട്ടിയ പിപിഇ കിറ്റിന് തൊട്ടടുത്ത ദിവസം 1550 രൂപ കൊടുത്തിട്ടും ആരും ഫയലില്‍ ഒരക്ഷരം സംശയം പോലും ചോദിച്ചില്ല .
ഇന്ന് 450 തിന് കിട്ടിയ സാധനത്തിന് നാളേക്ക് 1500 രൂപയാകുമ്പോള്‍ അടിയന്തിര സാഹചര്യമായാലും ഒരന്വേഷണമെങ്കിലും സാധാരണയാണ്. എന്നാല്‍ അതൊന്നും കോവിഡ് കാല പര്‍ചേസില്‍ ഉണ്ടായിരുന്നില്ല. ഇതോടെ പര്‍ച്ചേസില്‍ ഒരിക്കലും തീരാത്ത ധനകാര്യവകുപ്പിന്‍റെ അന്വേഷണവും ഒന്നുമാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.