ഗൂഢാലോചന കേസിലെ മുഖ്യതെളിവ്; ദിലീപിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: നടന് ദിലീപിന്റെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ ദിലീപിൻ്റെ ആലുവയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.
2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഡലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടില്‍വെച്ച് പള്‍സര്‍ സുനിക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറില്‍ മടങ്ങുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം ദിലീപിന്റെ സഹോദരന് അനൂപും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
2016 ഡിസംബര്‍ 26-ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച്. ആലുവ ആര്,ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കസ്റ്റഡിയിലെടുത്തെങ്കിലും ഓടിക്കാന്‍ കഴിയാത്ത നിലയിലാണ് വാഹനം. അതുകൊണ്ടുതന്നെ ഈ കാര്‍ കസ്റ്റഡിയിലെടുത്ത ശേഷം ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. ആവശ്യപ്പെടുന്ന സമയത്ത് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ ക്രൈംബ്രാഞ്ച് കാര്‍ ദിലീപിന് കൈമാറി.
അതിനിടെ, കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരന് കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ പൊലീസ് ശേഖരിച്ചു.
ഇന്നലെ ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്. ഈ സാമ്പിള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകര്‍പ്പ് പുറത്ത് വിട്ടിരുന്നു.
2018 മെയ് 7 നായിരുന്നു സുനി ജയിലില്‍ നിന്ന് കത്ത് എഴുതിയത്. എന്നാല്‍ കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് അവകാശവാദം. ദിലീപിന്റെ അഭിഭാഷകന് സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചു നല്‍കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.