
സ്വന്തം ലേഖിക
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മകനെ ഉപേക്ഷിക്കാന്‍ യുവതിയെ പ്രേരിപ്പിച്ച ‘സിദ്ധൻ അറസ്റ്റിൽ.
ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പില്‍ രവി (52) ആണ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം അറസ്റ്റിലായത്. അമ്മയെ കാണാനില്ലെന്ന് പതിമൂന്നുകാരനായ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഫെബ്രുവരി 12ന് യുവതിയെ കാണാനില്ലെന്ന് മകന്‍ കാക്കൂര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. മകന്റെ പരാതിയില്‍ യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിന് കേസെടുക്കുകയും ചെയ്തിരുന്നു.
പിന്നാലെ യുവതി റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും ഫോണില്‍ സംസാരിച്ചത് 2858 തവണ. പ്രതിയും യുവതിയും വിവിധ ഇടങ്ങളില്‍ താമസിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു എന്ന പേരില്‍ രവിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വീടിനോട് ചേര്‍ന്ന് അമ്പലം പണിത് കര്‍മങ്ങള്‍ നടത്തിവന്നിരുന്ന ‘സിദ്ധനായിരുന്നു’ പ്രതിയായ രവി. പ്രശ്ന പരിഹാരത്തിനായി എത്തുന്ന വിധവകള്‍, വിവാഹമോചിതര്‍ ഉള്‍പ്പെടെ സ്ത്രീകളെ വശത്താക്കി ഇയാള്‍ ചൂഷണം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.
അറസ്റ്റിലായതിന് ശേഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇയാളെ അന്വേഷിച്ച് ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ പ്രതി ടൂറിലാണെന്നായിരുന്നു കൂട്ടാളികള്‍ മറുപടി നല്‍കിയിരുന്നത്.



