
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് അപ്പീല്‍ നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. യെമനിലെത്തി കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കളുമായി ചര്‍ച്ച നടത്താനുള്ള സഹായവും കേന്ദ്രം നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ സനയിലെ അപ്പീല്‍ കോടതി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.
ഇനി യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലാണ് നിമിഷയ്‌ക്ക് മുൻപിലുള്ള ഏക പ്രതീക്ഷ. എന്നാല്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ കൃത്യമായിരുന്നോ എന്ന് മാത്രമെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പരിശോധിക്കാന്‍ സാദ്ധ്യതയുള്ളു.
തലാല്‍ അബ്ദുമഹ്ദിയുടെ കുടംബത്തിന് ബ്ലഡ് മണി നല്‍കി വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചത്.







