വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതി പിടിയില്‍; യുവതി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലതവണ വിദേശത്ത് പോയിട്ടുണ്ടെന്ന് പൊലീസ്
സ്വന്തം ലേഖിക
ചവറ: വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവതി പൊലീസ് പിടിയിൽ.
തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്ര കല്യാണമണ്ഡപത്തിനു സമീപം കല്‍പാംകുളംവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീലത(42)യാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചവറയിലെ വിലാസംവെച്ച് വ്യാജ പാസ്‌പോര്‍ട്ട് സമ്പാദിച്ചതായി ജില്ലാ പൊലീസ് മേധാവി ടി.നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍മാറാട്ടത്തിന് യുവതിയുടെ പേരില്‍ 2021 ഓഗസ്റ്റില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ശ്രീലത നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച് പിടിയിലാകുന്നത്.
വസന്ത ജനാര്‍ദനന്‍, വസന്താലയം, മുകന്ദപുരം, ചവറ എന്ന വ്യാജവിലാസത്തിലെടുത്ത പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ സൗദയില്‍ ജോലിചെയ്തു വരികയായിരുന്നു.
അവധികഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി തിരികെ സൗദിയിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലതവണ വിദേശത്ത് പോയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വിമാനത്താവള അധികൃതരുടെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ചവറ സിഐ എ.നിസാമുദീന്റെ നേതൃത്വത്തില്‍ എസ്‌ഐ. നൗഫല്‍, എസ്.സി.പി.ഒ.മാരായ തമ്പി, സബിത എന്നിവരടങ്ങിയ സംഘം യുവതിയെ അറസ്റ്റ് ചെയ്ത് ചവറയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി.