വയനാട് : വയനാട്ടിലെ പനമരം വലിയപുഴയില്‍ മുതലകളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. നട്ടുച്ചയിലും കരയില്‍ കയറി മണിക്കൂറുകളോളം കിടക്കുന്ന മുതലകള്‍ ഭീതി പരത്തുകയാണ്. കൊറ്റില്ലം തുരുത്തിന് ചുറ്റുമായി ഇന്നലെ മാത്രം മൂന്ന് വലിയ മുതലകളെയാണ് നാട്ടുകാർ കണ്ടത്.
ദേശാടനപ്പക്ഷികള്‍ മേഖലയിലെത്തിയതിന് പിന്നാലെയാണ് പുഴയില്‍ മുതലകളെയും ചീങ്കണ്ണികളെയും കൂടുതല്‍ കാണാൻ തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. മുൻകാലങ്ങളില്‍ മഴയും വെള്ളപ്പൊക്കവും കഴിഞ്ഞ് ജലനിരപ്പ് താഴുമ്പോഴായിരുന്നു ഇവ കരയിലേക്ക് കയറുന്നത്. എന്നാല്‍ ഇത്തവണ മഴക്കാലം ആരംഭിച്ചത് മുതല്‍ തന്നെ പനമരം, കബനി ഉള്‍പ്പെടെയുള്ള പുഴകളില്‍ മുതലകളുടെ സാന്നിധ്യം വർധിച്ചിരിക്കുകയാണ്.
പകല്‍ സമയങ്ങളില്‍ പുഴക്കരയിലെ മണ്‍തിട്ടകളില്‍ കയറി കിടക്കുന്ന മുതലകളും ചീങ്കണ്ണികളും ഇപ്പോള്‍ പനമരം വലിയപുഴ, കൊറ്റില്ലം തുരുത്ത്, കബനിയിലെ കൂടല്‍ക്കടവ് എന്നിവിടങ്ങളില്‍ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നതും പ്രജനനത്തിന് അനുയോജ്യമായ കാലാവസ്ഥയുമാണ് ഇവയുടെ എണ്ണം കൂടാൻ കാരണമെന്നാണ് വിലയിരുത്തല്‍.
അതേസമയം പുഴകളില്‍ അനിയന്ത്രിതമായി വർധിക്കുന്ന മുതലകളുടെ എണ്ണം നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






