ബെംഗളൂരു : തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ തിരഞ്ഞെടുപ്പ് മുതൽ മത്സരിയ്ക്കില്ലെന്നാണ് പ്രഖ്യാപനം. ഡികെ ശിവകുമാറിനായി മാസങ്ങള്‍ക്ക് മുന്‍പാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പ്രായാധിക്യം, ആരോഗ്യസ്ഥിതി എന്നിവയും രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് വരുന്ന അഴിമതിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് എക്സ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്.
അതേസമയം പൊതുരംഗത്ത് സജീവമായിരിക്കുമെന്നും 79കാരനായ സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ മേഖല ഇന്ന് അഴിമതി നിറഞ്ഞതായതിനാല്‍ 2028 നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമായിരിക്കും. ജനങ്ങളുടെ ശബ്ദമായി അവരുടെ കഷ്ടപ്പാടിലും സന്തോഷത്തിലും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍, മറ്റൊരു തിരഞ്ഞെടുപ്പില്‍ ജനവിധി തേടേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചതായി മുതിര്‍ന്ന അദ്ദേഹം പറഞ്ഞു. 1978-ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് പൊതുജീവിതത്തിലേക്ക് കടന്നതെന്നും 2028ഓടെ രാഷ്ട്രീയത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ സ്വാധീനം വര്‍ധിച്ചുവരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഞങ്ങള്‍ക്ക് പണം നല്കി പിന്തുണച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം ഇപ്പോള്‍ ഇല്ല. ഇന്ന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രാഷ്ട്രീയം അങ്ങേയറ്റം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നു. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്ന് വളരെ കുറച്ച് ഇടമേ അവശേഷിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






