ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും നടി തൃഷ കൃഷ്ണനും സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പരസ്പരം സല്യൂട്ട് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഡിഎംകെ.
ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ 'മുരസൊലിയില്' പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിജയ്യെയും ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെയും കുറിച്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജില്‍ നടന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിലാണ് വിവാദത്തിനാസ്പദമായ സംഭവം.
മുഖ്യമന്ത്രി ദേശീയപതാക ഉയർത്തിയ ചടങ്ങില്‍ വിജയ്യുടെ മാതാപിതാക്കള്‍ക്കൊപ്പം തൃഷയും മുൻനിരയിലാണ് ഇരുന്നത്. ചടങ്ങിനിടെ ഔദ്യോഗിക ചുമതലയ്ക്കായി വാഹനത്തില്‍ കടന്നുപോകുന്ന മുഖ്യമന്ത്രിയെ തൃഷ സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം സല്യൂട്ട് ചെയ്തതും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതാണ് ഇപ്പോള്‍ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്.
"ഒരു നടിയെ സ്വാതന്ത്ര്യദിന പരിപാടിയില്‍ കൊണ്ടുവന്ന് സല്യൂട്ട് ചെയ്തു. വിജയ്യുടെ സ്വന്തം ആരാധകർക്കുപോലും ഇത് അംഗീകരിക്കാൻ കഴിയില്ല. പൊതുജനങ്ങള്‍ ഇതെങ്ങനെ സ്വീകരിക്കും?" - എന്നാണ് മുഖപ്രസംഗത്തില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യം.
സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയർത്തിയ മുഖ്യമന്ത്രിയുടെ പദവിയുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഉണ്ടായതെന്നാണ് ഡിഎംകെയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയില്‍ ഒരു നടിയെ മുൻനിരയില്‍ ഇരുത്തുകയും ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുകയും ചെയ്ത സംഭവത്തെ 'അശ്ലീലവും അരോചകവുമായ നടപടി' എന്ന തരത്തിലാണ് മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ടിവികെ വോട്ടർമാർക്കിടയിലും ഈ സംഭവത്തില്‍ അതൃപ്തിയുണ്ടെന്നാണ് മുഖപ്രസംഗത്തിലെ മറ്റൊരു ആരോപണം. ഡിഎംകെയുടെ വിമർശനത്തിന് ടിവികെ (തമിഴക വെട്രി കഴകം)ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.






