കോട്ടയം: വേഗ ബോട്ട് വേഗത്തിൽ വരുമെന്നു കരുതി കോട്ടയത്തുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം നാല് പിന്നിട്ടു.
ജലഗതാഗതവകുപ്പ് ജില്ലയ്ക്ക് വേഗ ബോട്ട് അനുവദിച്ചെങ്കിലും നിർമ്മാണം പൂർത്തിയാകാത്തതിനാല്‍ സർവീസ് ഇന്നും കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. ആലപ്പുഴയിലെ യാർഡില്‍ ബോട്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്ന് സർവീസ് ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം വേമ്പനാട്ടുകായലിലെ മറ്റ് റൂട്ടുകളില്‍ വേഗ സർവീസുകള്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുമ്പോഴും കോട്ടയം,ആലപ്പുഴ ജലപാതയ്ക്ക് ഇനിയും കാത്തിരിപ്പാണ്.
കുറഞ്ഞസമയം, സുരക്ഷിതയാത്ര
കുറഞ്ഞസമയത്തില്‍ സുരക്ഷിതമായി യാത്ര ചെയ്യാനാകുന്ന ആധുനിക ബോട്ടുകളാണ് വേഗയുടെ പ്രത്യേകത. ആദ്യം വൈക്കം-എറണാകുളം റൂട്ടിലാണ് സർവീസ് ആരംഭിച്ചത്. പിന്നീട് ആലപ്പുഴ കുമരകം, തണ്ണീർമുക്കം റൂട്ടുകളിലേക്കും വ്യാപിപ്പിച്ചു. വിനോദസഞ്ചാരികളെയും സ്ഥിരംയാത്രക്കാരെയും ലക്ഷ്യമിട്ടാണ് സർവീസുകള്‍ ക്രമീകരിച്ചത്.
ആദ്യ വേഗ സർവീസ് നിലവില്‍വന്നത്: 2018ല്‍
പ്രഖ്യാപിച്ചു, പിന്നീട് ഉപേക്ഷിച്ചു
കോട്ടയം റൂട്ടില്‍ ആദ്യം കോടിമത വഴിയാണ് വേഗ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പദ്ധതി ഉപേക്ഷിച്ചു. പുത്തൻതോട് ഭാഗത്തെ താഴ്ന്ന പാലങ്ങള്‍ യാത്രയ്ക്ക് തടസമെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ പള്ളം കായല്‍ വഴിയുള്ള പാതയില്‍ വേഗ സർവീസ് യാതൊരു തടസവുമില്ലാതെ നടത്താനാകും. വേഗ സർവീസ് യാഥാർത്ഥ്യമായാല്‍ കോട്ടയത്ത് നിന്ന് ആലപ്പുഴയിലെത്താൻ ഏകദേശം ഒരു മണിക്കൂർ 15 മിനിറ്റ് മതിയാകും






