കൊച്ചി: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു അവസരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതാണ് കാര്യം. അതിനു വേണ്ടി കോണ്‍ക്രീറ്റ് ആയ പോളിസി ഉണ്ടാകണം. ആവശ്യമായ റെഗുലേഷന് ഒക്റ്റോബര്‍ മാസത്തിലുണ്ടാകും - അദ്ദേഹം പറഞ്ഞു. നിലവില്‍ ഹൈഡ്രല്‍ പവർ സാധ്യമല്ല. അതിനാല്‍ നോണ്‍ കണ്വെൻഷനല് എനർജി സോഴ്സ് കണ്ടെത്തേണ്ടതുണ്ട്. കേരളത്തില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാൻ ഇന്ത്യയില്‍ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 25 വര്‍ഷത്തേക്ക് ഒരു കരാര്‍ ഉണ്ടായിരുന്നു. 4.29 രൂപയ്ക്ക് വൈദ്യുതി വാങ്ങിക്കുന്നതിനുള്ളതായിരുന്നു കരാര്‍.
2015 മുതല്‍ 2023 വരെ ഇത്തരത്തില്‍ നമ്മള് വൈദ്യുതി വാങ്ങിച്ചു. എട്ട് കൊല്ലം കഴിഞ്ഞപ്പോള്‍ അതില്‍ പ്രൊസീജ്യറല്‍ ഇറഗുലാരിറ്റി ഉണ്ടെന്ന് മനസിലായി. എട്ട് കൊല്ലം കഴിഞ്ഞപ്പോഴാണ് മനസിലായത്. ഭയങ്കര സംഭവം അല്ലേ. ഉടനെ തന്നെ ആ കരാര്‍ റദ്ദ് ചെയ്തു. ഞാന്‍ അന്ന് പ്രതിപക്ഷ നേതാവാണ്.
4.29 രൂപയ്ക്ക് വാങ്ങിക്കുന്ന കരാര്‍ റദ്ദാക്കി 4.28 പൈസയ്ക്ക് വാങ്ങിച്ചാല്‍ ഞാന്‍ അഭിനന്ദിക്കാമെന്ന് മാത്രം പറഞ്ഞു. എന്നാല്‍ കരാര്‍ റദ്ദാക്കി 8 രൂപ മുതല്‍ 14 രൂപയ്ക്ക് വരെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങിച്ചു. ചോദിക്കാനും പറയാനും ആരുമുണ്ടായില്ല - വി ഡി സതീശന് പറഞ്ഞു.
പുനരുപയോഗ എനർജി എന്ന് പറയുമ്പോള്‍ കെഎസ്ഇബിയിലെ ചിലർക്ക് ചൊറിച്ചിലാണ്. പ്രശ്നം വഷളാകട്ടെ എന്ന് കരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നു. ഒക്ടോബറില്‍ വരുന്ന പുതിയ വൈദ്യുതി നയത്തില്‍ സൗരോർജത്തിന് മുഖ്യ സ്ഥാനം നല്‍കും. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസി ഈ മാസം തന്നെ വരും. ഉത്തരവാദിത്തം ആരുടേയും തലയില്‍ വെക്കുന്നില്ലെന്നും ഞങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർക്ക് കുളം കലക്കി മീൻ പിടിക്കുക എന്ന ഏർപ്പാടാണെന്നും വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തതയാണ് മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.






