തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെ 'യു ടേണ്‍ സർക്കാർ' എന്ന് വിശേഷിപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പ്ലീഡർമാരെ കൂടുതലായി നിയമിക്കുന്നത് വഴി സർക്കാർ ഖജനാവിന് വലിയ രീതിയിലുള്ള അധികച്ചെലവും ധൂർത്തും ഉണ്ടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപ് ഹെലികോപ്റ്റർ ഉപയോഗത്തെ ധൂർത്തായി വിമർശിച്ചവർ ഇപ്പോള്‍ അതിനെ രക്ഷാപ്രവർത്തനമായി ന്യായീകരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വി.ഡി. സതീശന് ‘മലക്കം മറിച്ചില്‍ അവാർഡ്’ നല്‍കണമെന്നാണ് ബ്രിട്ടാസ് പറയുന്നത്. സതീശന്റെ മംഗലാപുരം യാത്രയെക്കുറിച്ച് വ്യക്തമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും, വിമാനം പിടിച്ചു നടത്തിയ ഈ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ആര്യാടൻ മുഹമ്മദ് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ സന്ദർശിക്കാത്ത സതീശൻ, ഇപ്പോള്‍ എന്തിനാണ് അദ്ദേഹത്തിന്റെ ബന്ധുവിനെ കാണാൻ പോയതെന്നത് ദുരൂഹമാണെന്നും ബ്രിട്ടാസ് ആരോപിച്ചു. ഇത്തരം വിഷയങ്ങളില്‍ മാധ്യമങ്ങള്‍ സതീശനോട് ചോദ്യങ്ങള്‍ ചോദിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സതീശന് മൂകാംബികയും അദാനിയും ഒരു പോലെ ആയിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തെക്കുറിച്ചും ബ്രിട്ടാസ് തന്റെ നിലപാട് വ്യക്തമാക്കി. കേരളത്തിന്റെ അംബാസിഡർമാരായി എംപിമാർ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ച സാഹചര്യത്തില്‍, കഴിഞ്ഞ പത്ത് വർഷമായി യുഡിഎഫ് എംപിമാർ കേരളത്തിന് ലഭിക്കേണ്ട വികസന പദ്ധതികള്‍ മുടക്കാനല്ലേ ശ്രമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. വൈകിയ വേളയിലെങ്കിലും ഇത്തരമൊരു സല്‍ബുദ്ധി തോന്നിയത് നന്നായെന്നും അദ്ദേഹം പരിഹസിച്ചു






