ദക്ഷിണേന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി എസ് ജാനകിയമ്മയുടെ വേർപാടില്‍ ദുഃഖം പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജാനകി അമ്മയുടെ മരണവാർത്ത തനിക്ക് വലിയ ആഘാതവും ദുഃഖവും ഉണ്ടാക്കിയെന്നാണ് അദ്ദേഹം വീഡിയോയിലൂടെ പങ്കുവച്ചത്.
ഓരോ പാട്ടിലൂടെയും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു ജാനകിയമ്മ. അവരുടെ വ്യക്തിപരമായ ജീവിതം നിരവധി താങ്ങാനാവാത്ത സങ്കടങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് ഇളയരാജ അനുസ്മരിച്ചു. ലോകപ്രശസ്തരായ പല വലിയ സംഗീതസംവിധായകരുടെയും ജീവിതം ഇത്തരത്തില്‍ ദുഃഖകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
താൻ ഒരു ഗാനം സൃഷ്ടിക്കുമ്പോള്‍ പുലർത്തുന്ന അതേ അർപ്പണബോധവും കഠിനാധ്വാനവും ആ ഗാനം പാടി ഫലിപ്പിക്കാൻ ജാനകിയമ്മയും പുലർത്തിയിരുന്നു. പലപ്പോഴും തന്റെ അധ്വാനത്തേക്കാള്‍ വലിയ പരിശ്രമം അവർ നടത്തിയിരുന്നതായി ഇളയരാജ ഓർമിക്കുന്നു.
ജാനകിയമ്മ ഒരു മികച്ച സംഗീതസംവിധായിക കൂടിയായിരുന്നുവെന്നും നിരവധി ഭജനുകള്‍ രചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാനകിയമ്മയുടെ വേർപാട് ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ഇളയരാജ കൂട്ടിച്ചേർത്തു. ഇളയരാജയുടെ ഈണങ്ങള്‍ക്ക് ജീവൻ നല്കുന്നതില് ജാനകിയുടെ ശബ്ദം വലിയ പങ്കുവഹിച്ചു.






