തിരുവനന്തപുരം: എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് പ്രതിഷേധിച്ചു. 2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ 11 മണിയോടെ ഉദ്യോഗാർഥികൾ സമരവുമായി എത്തിയത്.
പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. റാങ്ക് ലിസ്റ്റിൽ നിന്ന് നടന്നത് നാമമാത്ര നിയമനങ്ങൾ മാത്രമാണെന്നും ഇവർ പറയുന്നു.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുക, ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിക്കുക, വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് അടിയന്തരമായി നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ടുവച്ചു. സമാന ആവശ്യങ്ങൾ ഉന്നയിച്ച് ഇടത് സർക്കാരിന്റെ അവസാന കാലത്തും ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു.






