മലപ്പുറം: ആഡംബര വാഹനത്തിന്റെ സ്റ്റെപ്പിനി ടയറിൽ മാഗ്നറ്റും സെല്ലോ ടേപ്പും ഉപയോഗിച്ച് രഹസ്യമായി ഒളിപ്പിച്ച എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തിരൂർ കൂട്ടായി സ്വദേശി അബ്ദുൽ മുഫാസിർ (33) ആണ് ജില്ലാ ഡാൻസാഫ് ടീമും കുറ്റിപ്പുറം പൊലീസും ചേർന്ന് കുറ്റിപ്പുറം മഞ്ചാടിയിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.
കോട്ടക്കൽ, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിൽ ദേശീയപാത കേന്ദ്രീകരിച്ച് ആഡംബര വാഹനത്തിൽ സഞ്ചരിച്ച് വൻതോതിൽ രാസലഹരി വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ സ്റ്റെപ്പിനി ടയറിനുള്ളിൽ മാഗ്നറ്റ് ഉപയോഗിച്ച് ഒളിപ്പിച്ച നിലയിൽ നിന്ന് 493.16 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ചില്ലറ വിപണിയിൽ ഏകദേശം 25 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
2024-ൽ എംഡിഎംഎ വിൽപ്പനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും ലഹരിവിൽപ്പനയിൽ സജീവമായതെന്നും പൊലീസ് വ്യക്തമാക്കി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുറ്റിപ്പുറം ഇൻസ്പെക്ടർ മണികണ്ഠൻ, എസ്.ഐ. കെ.എസ്. സുധീർ, എ.എസ്.ഐ. സുധീർ പി.ഡി., പൊലീസ് ഉദ്യോഗസ്ഥരായ സനീഷ്, ലിബിൻ, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ ഡാൻസാഫ് ടീമുകളടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






