മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സംഘർഷം. പരല്‍-അംബർനാഥ് ലോക്കല്‍ ട്രെയിനിന്റെ ലഗേജ് കോച്ചിലാണ് യാത്രക്കാർ ഏറ്റുമുട്ടിയത്.
ഇന്ന് പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം. രണ്ട് യാത്രക്കാർ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ട്രെയിൻ കല്യാണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആർപിഎഫും ഗവണ്മെന്റ് റെയില്‍വേ പോലീസും ലഗേജ് കോച്ചിലേക്ക് എത്തി. തമ്മിലടിച്ച രണ്ട് പേരെയും ശാന്തരാക്കി. പരിക്കേറ്റ ഇരുവർക്കും ഉടൻ തന്നെ പ്രഥമശുശ്രൂഷ നല്കി. പിന്നീട് സ്ട്രെച്ചറുകളെത്തിച്ച് ആംബുലൻസില്‍ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതില്‍ ഒരാളുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇയാളെ പിന്നീട് സയണ്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇടിവള ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം. റെയില്‍വേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇരുവരുടെയും കൈയില്‍ മൂർച്ചയേറിയ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.
വഴക്കിനിടയില്‍ ഒരാളുടെ കൈയിലുണ്ടായിരുന്ന വലിയ ഇരുമ്പ് കൈവള മറ്റേയാളുടെ തലയില്‍ ആഞ്ഞടിച്ചതാണ് ഗുരുതര പരിക്കിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ കല്യാണ്‍ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ പോലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രതികരിക്കാമെന്നാണ് സെൻട്രല്‍ റെയില്‍വേ അറിയിച്ചത്.






