തൃശ്ശൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കല്‍ പാർക്കില്‍ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന ആണ്‍കടുവയെ ദയാവധത്തിന് വിധേയനാക്കി.
വയനാട്ടില്‍ നിന്ന് രക്ഷപ്പെടുത്തി ഇവിടെയെത്തിച്ച കടുവയ്ക്ക് വായയില്‍ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വെറ്ററിനറി ഡോക്ടർമാരുടെ പാനല്‍ പരിശോധന നടത്തി ചികിത്സ നല്‍കിയെങ്കിലും രോഗം ഗുരുതരമാവുകയും ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സാഹചര്യത്തില്‍ ആരോഗ്യനില തീരെ വഷളാവുകയുമായിരുന്നു.
രോഗം മൂലം കടുവ കടുത്ത വേദന അനുഭവിക്കുന്നതിനാലും ആരോഗ്യം വീണ്ടെടുക്കാൻ സാധ്യതയില്ലെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടത്തിയത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയില്‍ നടത്തിയ പോസ്റ്റ് മോർട്ടത്തിന് ശേഷം സുവോളജിക്കല്‍ പാർക്ക് വളപ്പില്‍ ഔദ്യോഗിക മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കരിച്ചു.






