കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലെ ആറാം ബ്ലോക്കിന്റെ പിൻഭാഗത്ത് പ്ലാസ്റ്റിക് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി.
ജയിലിനുള്ളില്‍ മണ്ണ് ഇളക്കി മാറ്റിയ നിലയില്‍ കണ്ടതിനെ തുടർന്ന് ജയില്‍ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്.
ഫോണുകളില്‍ സിം കാർഡുകള്‍ ഉണ്ടായിരുന്നില്ല. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിനകത്തേക്ക് ഫോണ്‍ എത്തിച്ചതാരെന്നോ ഇത് ഉപയോഗിച്ചതാരെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് മുമ്പും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുള്ളതായി അധികൃതർ വ്യക്തമാക്കുന്നു.
ഇതിനുപുറമെ, തടവുകാരനെ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയില്‍ പ്രിസണ്‍ ഓഫിസർക്കെതിരെയും കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തടവുകാരനായ ജലാലുദ്ദീൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിസണ്‍ ഓഫിസർ ജിഷ്ണുവിനെതിരെയാണ് കേസ രജിസ്റ്റർ ചെയ്തത്. കണ്ണൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ജൂണ്‍ 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം നല്‍കണമെന്ന് ജലാലുദ്ദീൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ പ്രിസണ്‍ ഓഫീസർ ജിഷ്ണു, ജലാലുദ്ദീനെയും ഒപ്പമുണ്ടായിരുന്ന സഹതടവുകാരെയും അകാരണമായി തടഞ്ഞുവെച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ കാപ്പ തടവുകാർ തമ്മില്‍ ഏറ്റുമുട്ടിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.






