തിരുവനന്തപുരം: പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി. വൈകിട്ട് 6.45 മുതല്‍ 12.45 വരെയാണ് ഇനി വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.
ഇന്നലെ 12.30 വരെയായിരുന്നു നിയന്ത്രണം. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാദ്ധ്യത.
'WITH YOU' എന്ന കെഎസ്‌ഇബിയുടെ ആപ്പിലൂടെ വൈദ്യുതി നിയന്ത്രണ സമയം ഉപയോക്താക്കള്‍ക്ക് അറിയാനാകും. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരീക്ഷണം വിജയകരമായി. നാളെ ഉച്ചയോടെ സംസ്ഥാന വ്യാപകമായി നിലവില്‍ വരും.
ഇന്നലെ മുൻ ദിവസങ്ങളിലെ അപേക്ഷിച്ച് 95 ദശലക്ഷം യൂണിറ്റായി വൈദ്യുതി ഉപയോഗം വർദ്ധിച്ചു. കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള ലഭ്യത കുറഞ്ഞു. ജല വൈദ്യുതി ഉല്‍പ്പാദനം കൂട്ടുകയും മദ്ധ്യപ്രദേശില്‍ നിന്ന് 2.79 ദശലക്ഷം യൂണിറ്റ് കടമായി കിട്ടുകയും ചെയ്‌തു. എന്നാല്‍, ഇത് എല്ലാ ദിവസവും ഉറപ്പില്ല. 24 മണിക്കൂറും 200 മെഗാവാട്ട് കിട്ടുന്ന കരാറാണ് മറ്റൊന്ന്. പക്ഷേ, വേനല്‍ക്കാലത്ത് കടം വാങ്ങിയ വൈദ്യുതി തിരികെ കൊടുക്കണം. ഇന്നലെയും 3.4 ദശലക്ഷം യൂണിറ്റ് കൊടുത്തു.
ഈ മാസം മുഴുവൻ വീട്ടിയാല്‍ മാത്രമേ കടം തീരുകയുള്ളു. അണക്കെട്ടുകളില്‍ 63 ശതമാനം മാത്രം വെള്ളമുള്ളതിനാല്‍ ജലവൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കടം വീട്ടാനാകാത്ത സ്ഥിതിയാണ്. പീക്ക് സമയത്തേക്ക് ഹ്രസ്വകാല കരാറുകളുമില്ല. ഇതിനിടെ 600 മെഗാവാട്ടിന് മുകളില്‍ കുറവ് ഇന്നലെയും ഉണ്ടായി. 12 മണിക്ക് ശേഷം 100 മെഗാവാട്ടിനും പകലും രാത്രിയും 25 മെഗാവാട്ടിനും കരാറുണ്ടാക്കാൻ അനുമതി തേടിയെങ്കിലും റെഗുലേറ്ററി കമ്മീഷൻ ഉത്തരവായില്ല. അതിനാല്‍, പവർ കട്ട് ഇനിയും നീണ്ടുപോകാനാണ് സാദ്ധ്യത.






