തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്. മകളെ വിവാഹം കഴിച്ച് നൽകാൻ തയ്യാറാകാതിരുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന അഞ്ച് പേർക്കെതിരെ നഗരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
സുധീഷ് ഒന്നാം പ്രതിയും ഷംനാദ് രണ്ടാം പ്രതിയുമാണ്. നാല് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി വ്യാപക തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കിളിമാനൂർ കുമ്മിൾ സ്വദേശികളായ പ്രതികളുടെ മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വർക്കല, കല്ലമ്പലം, നഗരൂർ, കിളിമാനൂർ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് വർക്കല വടശ്ശേരിക്കോണം സ്വദേശികളായ അനിൽകുമാറിനെയും മകൻ അച്ചുവിനെയും ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്. നഗരൂരിലെ പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി മർദിച്ച പ്രതികൾ, സ്ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. തുടർന്ന് ചങ്ങലയ്ക്ക് കെട്ടി മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം ഇരുവരെയും ഉപേക്ഷിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ നാടൻ ബോംബുകൾ, തോക്ക്, ചങ്ങലകൾ, മറ്റ് മാരകായുധങ്ങൾ എന്നിവ കണ്ടെത്തി. അനിൽകുമാറിന്റെ ഭാര്യയെയും ആക്രമിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി. അച്ചുവാണ് നഗരൂർ പൊലീസിനെ വിവരം അറിയിച്ചത്. പരിക്കേറ്റ അനിൽകുമാറും അച്ചുവും ആശുപത്രിയിൽ ചികിത്സയിലാണ്.






