തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും എല്‍.ഡി.എഫിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിലും തങ്ങളുടെ രാഷ്ട്രീയ നിലപാട് വീണ്ടും വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അജിത് കുമാർ ആ പദവിയില്‍ തുടരാൻ ഒട്ടും യോഗ്യതയില്ലാത്തയാളാണെന്ന് സി.പി.ഐ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഊഴം വെച്ച് ആർ.എസ്.എസ് നേതാക്കളെ പോയി കണ്ട ഉദ്യോഗസ്ഥനാണ് അജിത് കുമാർ. തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ശക്തമായി സംശയിക്കുന്നു. ഭരണം മാറിയതുകൊണ്ട് മാത്രം സി.പി.ഐയുടെ ഈ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.ഐക്ക് യാതൊരുവിധ വാശിയുമില്ലെന്നും എല്ലാറ്റിനും ഉപരിയായി ഇടതുപക്ഷ ഐക്യമാണ് പാർട്ടിയുടെ കാതലായ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം എക്കാലവും സി.പി.ഐയുടെ മുഖ്യ സഖ്യശക്തിയാണെന്ന ബോധ്യം പാർട്ടിക്കുണ്ടെന്നും പ്രശ്നങ്ങള്‍ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. മുന്നണിക്കകത്ത് വോട്ടെടുപ്പിലൂടെ തീരുമാനങ്ങള്‍ എടുക്കാൻ ശ്രമിക്കുന്നത് ഒട്ടും ആരോഗ്യകരമായ പ്രവണതയല്ലെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.






