തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പരാമർശത്തിന്റെ പേരിൽ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. അധിക്ഷേപം, കലാപത്തിന് പ്രേരണ നൽകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. വിവാദ പരാമർശത്തെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സൈബർ സെൽ ഐജി പി. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്താനായിരുന്നു നിർദേശം.
പരാമർശം വ്യാപക വിമർശനത്തിന് ഇടയായതോടെ ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ് നേതൃത്വവും രംഗത്തെത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ആർഎസ്എസ് അതിനോട് യോജിക്കുന്നില്ലെന്നും ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി. ശ്രീകുമാർ വ്യക്തമാക്കി.
നിലവിൽ ആർഎസ്എസിൽ ടി.ജി. മോഹൻദാസ് യാതൊരു ഔദ്യോഗിക ചുമതലയും വഹിക്കുന്നില്ലെന്നും സംഘടന വിശദീകരിച്ചു.
ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്നതടക്കമുള്ള പരാമർശങ്ങൾക്കൊപ്പം, സമരത്തിൽ പങ്കെടുക്കുന്ന പെൺവിദ്യാർഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയും ടി.ജി. മോഹൻദാസ് നടത്തിയിരുന്നു. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധവും നിയമനടപടിയും ഉണ്ടായിരിക്കുന്നത്.






