കൊച്ചി: വനിതാ ഹോസ്റ്റലില്‍ നിന്ന് രാത്രി സമീപത്തെ ചായക്കടയിലേക്ക് നടന്നുപോകുകയായിരുന്ന യുവതികള്‍ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ ജെന്റ്സ് ഹോസ്റ്റലില്‍ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ 'പൊക്കി'യുവതികള്‍.
എറണാകുളം അയ്യപ്പൻകാവ് പവത്തില്‍ റോഡില്‍ ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.സമീപത്തെ ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന പാലക്കാട്, ആലപ്പുഴ, കണ്ണൂർ സ്വദേശികളായ മൂന്ന് വിദ്യാർത്ഥിനികളാണ് അയ്യപ്പൻകാവ് ഭാഗത്തേക്ക് നടന്ന് പോയത്. ഈ സമയം യുവതികളെ പിന്തുടർന്നെത്തിയ യുവാവ് പെട്ടെന്ന് മുന്നിലേക്കെത്തി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവതികള്‍ ബഹളം കൂട്ടിയതോടെ ആള് സ്ഥലം വിട്ടു.
തുണച്ചത് സി.സി ടിവിനോർത്ത് പൊലീസില്‍ പരാതി നല്കിയ യുവതികള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണമാണ് തുമ്പായത്. പവത്തില്‍ റെസിഡന്റ്സ് അസോസിയേഷന്റെ സഹായത്തോടെ റോഡിലെ സി.സി ടിവി ക്യാമറ പരിശോധിച്ചപ്പോള്‍ യുവതികളെ പ്രതി പിന്തുടരുന്ന ദൃശ്യം കിട്ടി. ഇതിന് തലേദിവസവും യുവതികളെ ഇയാള്‍ പിന്തുടരുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. യുവാവ് മുൻകൂട്ടി ആസൂത്രണം ചെയ്താണ് നഗ്നത പ്രദർശിപ്പിച്ചതെന്ന് ഇതോടെ വ്യക്തമായി. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നുവെന്ന വ്യാജേനയാണ് യുവതികളെ പിന്തുടർന്നത്.
ജെന്റ്സ് ഹോസ്റ്റല്‍ അന്തേവാസി
സിറ്റിസണ്‍ റോഡിലെ ജെന്റ്സ് ഹോസ്റ്റലില്‍ താമസിക്കുന്ന തിരുവനന്തപുരം വട്ടപ്പാറ അനൂപാണ് (34) ദൃശ്യത്തിലെ യുവാവെന്ന് തിരിച്ചറിഞ്ഞു. നഗ്നതാപ്രദർശനത്തിന് ശേഷം സ്ഥലം വിട്ട യുവാവ് തിരിച്ചെത്തിയതറിഞ്ഞ് യുവതികളും ആണ് സുഹൃത്തുക്കളും ചേർന്ന് തിങ്കളാഴ്ച രാത്രി ഹോസ്റ്റലില്‍ കയറി ഇയാളെ തൂക്കിയെടുത്തു. നാട്ടുകാരും യുവാക്കളും ചേർന്ന് കൈകാര്യം ചെയ്ത ശേഷമാണ് നോർത്ത് പൊലീസിന് കൈമാറിയത്. രാത്രി അയ്യപ്പൻകാവ് ഭാഗത്ത് എത്തിയ പൊലീസ് ജനക്കൂട്ടം കൂടുതല്‍ അക്രമാസക്തമാകുന്നത് തടയാൻ യുവതിയുടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന സെമിത്തേരിമുക്ക് സ്വദേശിയെ മുൻകരുതല്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. അനൂപിനെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്റ്റേഷനില്‍ എത്തിച്ചത്.






