തിരുവനന്തപുരം : കനത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് താപനില ഉയരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും താപനില സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലവര്‍ഷം ദുര്‍ബലമായതും എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് കടുത്ത ചൂടിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പകല്‍ 11 മുതല്‍ 3 മണിവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.






