ന്യൂഡൽഹി: കേരളത്തിൽ കപ്പൽ നിർമാണ മേഖലയിലേക്ക് നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലല്ല, നിലവിൽ രാജ്യത്തെവിടെയും കപ്പൽ നിർമാണശാല സ്ഥാപിക്കാനുള്ള പദ്ധതിയില്ലെന്നും, കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട പുതിയ നിക്ഷേപ പദ്ധതികളൊന്നും പരിഗണനയിലില്ലെന്നും ടാറ്റ ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു കേരളത്തിൽ കപ്പൽ നിർമാണ മേഖലയിലേക്ക് ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സർക്കാരിന്റെ പരിഗണനയിലുള്ള പദ്ധതിക്ക് ഒരു മാസത്തിനകം അനുമതി നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും, ആവശ്യമായ സ്ഥലം സർക്കാർ വിട്ടുനൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ നടന്ന മാരിടൈം സെമിനാറിലും മുഖ്യമന്ത്രി ഇതേ അവകാശവാദം ആവർത്തിച്ചിരുന്നു.
കേരളത്തെ സമുദ്രാധിഷ്ഠിത സാമ്പത്തിക ശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 'മിഷൻ സമുദ്ര' പദ്ധതിയും വിഴിഞ്ഞത്ത് മദർഷിപ്പ് നിർമാണ-അറ്റകുറ്റപ്പണി ശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനവും സർക്കാർ മുന്നോട്ടുവച്ച സാഹചര്യത്തിലായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപ താൽപര്യം മുഖ്യമന്ത്രി പരസ്യമായി അറിയിച്ചത്. എന്നാൽ, അത്തരമൊരു പദ്ധതിയോ നിക്ഷേപ നീക്കമോ നിലവിൽ ഇല്ലെന്ന ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണത്തോടെ മുഖ്യമന്ത്രിയുടെ അവകാശവാദം വിവാദമായിരിക്കുകയാണ്.






