തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റേയും കുടുംബത്തിന്റേയും അഴിമതി പുറത്തുകൊണ്ടുവരുന്നതുവരെ വിശ്രമില്ലെന്ന് സ്വപ്ന സുരേഷ്.
സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകളിലെ അന്വേഷണത്തിന് തടസ്സമുണ്ടാവുകയാണെങ്കില്‍ തന്റെ കൈയ്യിലുള്ള തെളിവുകള്‍ പുറത്തുവിടുമെന്നും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നസുരേഷ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരാളെ മാത്രം ചോദ്യം ചെയ്തതുകൊണ്ട് അഴിമതി പുറത്തുവരില്ല. ഈ ഗ്രൂപ്പില്‍ പ്രവർത്തിച്ച സിൻഡിക്കേറ്റിനെ പൂർണമായി ചോദ്യം ചെയ്താലേ സത്യാവസ്ഥ പുറത്തുവരൂ. പിണറായിക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വപ്ന അഭ്യർത്ഥിച്ചു. നടപടി എടുക്കാതിരുന്നാല്‍ കൂട്ടുകച്ചവടം ആണെന്ന് മനസിലാക്കും. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം തനിക്കെതിരെയെടുത്ത കലാപശ്രമം, ഗൂഢാലോചന കേസുകളില്‍ നേരായ രീതിയില്‍ അന്വേഷിച്ച് അത് ഇല്ലാതാക്കണം.
സ്വർണ്ണക്കടത്ത് കേസില്‍ തന്നെ ഉപയോഗിച്ചതുപോലെ ഇപ്പോഴത്തേ കേസിലും പുതിയ അവതാരത്തെ ഉടൻ അറിയാം. സ്വർണക്കടത്ത്, ഡോളർകടത്ത്, സി.എം.ആർ.എല്‍ എക്സാലോജിക് തുടങ്ങി എല്ലാ അഴിമതികളിലെയും പ്രവർത്തനരീതി സമാനമാണ്.
ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ തനിക്ക് ഫോണ്‍ നല്കി ഭീഷണിപ്പെടുത്തിയ അതേ രീതിയാണ് മുൻമന്ത്രി റിയാസിന്റെ സുഹൃത്തിന്റെ കാര്യത്തിലും ആവർത്തിച്ചിരിക്കുന്നത്. ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് നല്കിയ പ്രസ്താവന പിന്നീട് പിൻവലിക്കുകയാണുണ്ടായത്. 'കൈകള്‍ ശുദ്ധമാണ്. മടിയില്‍ കനമില്ല എന്ന് പറഞ്ഞാല്‍ എല്ലാ തീരുമെന്നാണോ? സ്വപ്ന ചോദിച്ചു.






