വൈക്കം: വേമ്പനാട്ടു കായലിലെ നേരേകടവ് - മാക്കേകടവ് ഫെറിയിൽ നിർമിക്കുന്ന കായൽ പാലം നിർമാണം അന്തിമഘട്ടത്തിൽ. ഒക്ടോബർ രണ്ടിന് പാലം നാടിന് സമർപ്പിച്ചേക്കും.
പാലത്തിന്റെ നേരേകടവിലേയും മാക്കേക്കടവിലേയും സമീപന റോഡിന്റെ സംരക്ഷണ ഭിത്തി പൂർത്തിയായതിനെത്തുടർന്ന് സമീപന റോഡിന്റെ ടാറിംഗ് ആരംഭിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ ഊർജിതമായി. ഇതിനാവശ്യമായ യന്ത്രങ്ങളടക്കം സ്ഥലത്തെത്തിക്കഴിഞ്ഞു.
ഈ മാസം 30ന് മുമ്പായി സമീപന റോഡിന്റെ ടാറിംഗ് പൂർത്തിയാക്കാനുള്ള ഊർജിത ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെയും അരൂർ എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെയും സാന്നിധ്യത്തിൽ പാലം നാടിന് സമർപ്പിക്കുന്നതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ പാലം തുറക്കുമെന്ന പ്രതീക്ഷയിൽ പ്രദേശവാസികൾ ഇതിനകം ആകാംക്ഷ പിടിച്ചുനിർത്താനാവാതെ പാലത്തിന്റെ മറുകരയിലേക്ക് നടന്നു തുടങ്ങി.
വൈകുന്നേരങ്ങളിൽ നിരവധി പേരാണ് ഇപ്പോൾ കുട്ടികളുമായി പാലം കടക്കാനെത്തുന്നത്. 10 വർഷം മുമ്പ് ആരംഭിച്ച പാലം നിർമാണം പാതിയിൽ നിലച്ചിരുന്നു.
2024ൽ പാലം പൂര്‍ത്തിയാക്കുന്നതിനായി 42 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. സമീപ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനും ശേഷിക്കുന്ന നിര്‍മാണ പ്രവര്ത്തനങ്ങള്ക്കുമടക്കമാണ് ഈ തുക അനുവദിച്ചത്.






