ThirdEye News

റിക്കാർഡിംഗ് സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞ് എസ്.ജാനകി: ഇളയരാജ ഉള്‍പ്പടെ എല്ലാവരും ജാനകിയമ്മയ്ക്കരികിലേക്ക് ഓടിയെത്തി: കാര്യം തിരക്കിയപ്പോള്‍ കണ്ണീരോടെ അവര്‍ പറഞ്ഞ മറുപടി 'എനിക്ക് ഈ വരികള്‍ പാടാന്‍ കഴിയില്ല; അവ എന്റെ മനസിനെ വേദനിപ്പിക്കുന്നു' ജാനകിയമ്മയെ കരയിപ്പിച്ച ആ സംഭവം ഇങ്ങനെ.

schedule2026 ജൂലൈ 12personസ്റ്റാഫ് റിപ്പോർട്ടർ
റിക്കാർഡിംഗ് സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞ് എസ്.ജാനകി:  ഇളയരാജ ഉള്‍പ്പടെ എല്ലാവരും ജാനകിയമ്മയ്ക്കരികിലേക്ക് ഓടിയെത്തി: കാര്യം തിരക്കിയപ്പോള്‍ കണ്ണീരോടെ അവര്‍ പറഞ്ഞ മറുപടി 'എനിക്ക് ഈ വരികള്‍ പാടാന്‍ കഴിയില്ല; അവ എന്റെ മനസിനെ വേദനിപ്പിക്കുന്നു' ജാനകിയമ്മയെ കരയിപ്പിച്ച ആ സംഭവം ഇങ്ങനെ.

തിരുവനന്തപുരം: കാലാതിവര്‍ത്തിയായ ഒട്ടേറെ ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ചാണ് എസ് ജാനകി വിടവാങ്ങുന്നത്.ഭാഷാഭേദമന്യേ ഒരോ ആസ്വാദകന്റെയും എല്ലാത്തരം വികാരങ്ങളെയും തന്റെ നാദധാര കൊണ്ട് സ്പര്‍ശിച്ചിട്ടുണ്ട്.എസ് ജാനകിയുടെ പാട്ട് കേട്ട് സന്തോഷിച്ചവരും പ്രണയിച്ചവരും പരിഭവം പറഞ്ഞവരും എന്തിനേറെ കരഞ്ഞു കണ്ണുകലങ്ങിയവര്‍ പോലും ഒട്ടനവധി.ആസ്വാദക ഹൃദയത്തെ അത്രകണ്ട് സ്വാധീനിച്ചിട്ടുണ്ട് ആ ശബ്ദസൗകുമാര്യം.എന്നാല്‍ ആസ്വാദകരെ ഇത്രസ്വാധീനിച്ച എസ് ജാനകിയെ കണ്ണീരിലെത്തിച്ച ഒരു പാട്ടുണ്ട്.സംഗീതവും ഹൃദയം തൊടുന്ന വരികളും കൂടെ സമന്വയിച്ചപ്പോള്‍ റെക്കോര്‍ഡിങ്ങിന് ഇടയില്‍ തന്നെ തനിക്ക് ഇനി ഈ ഗാനം ആലപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് എസ് ജാനകിയെ കരിയിപ്പിച്ച പാട്ട്.തന്റെ അഭിമുഖങ്ങളില്‍ പലയാവര്‍ത്തി ജനകിയമ്മ തന്നെയാണ് ഈ കഥ പറഞ്ഞത്.

1978 ല്‍ പുറത്തിറങ്ങിയ ' അച്ചാനി' എന്ന സിനിമയിലെ ഇളയരാജ സംഗീതം നല്‍കിയ ''മാതാ ഉന്‍ കോവിലില്‍ മണി ദീപം യെട്രിനേന്‍ ' എന്ന ഗാനമാണ് മുഴുവിപ്പിക്കാനകാതെ എസ് ജാനകിയെ പൊട്ടിക്കരയിപ്പിച്ചത്.വേളാങ്കണ്ണി മാതാവിനെ സ്തുതിക്കുന്ന ഗാനമായിരുന്നു അത്.ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍, വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് രചിച്ചത്.പാട്ട് പഠിച്ച്‌ പതിവുപോലെ റെക്കോഡിങ്ങിന് കയറി.പാട്ട് പാടിത്തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോഴാണ് ജാനകി വളരെ വികാരാധീനയായി പൊട്ടിക്കരഞ്ഞത്.അപ്രതീക്ഷിത സംഭവം കണ്ട സ്റ്റുഡിയോവിലുള്ള സംഗീത സംവിധായകന്‍ ഇളയരാജ ഉള്‍പ്പടെ എല്ലാവരും ജാനകിയമ്മയ്ക്കരികിലേക്ക് ഓടിയെത്തി.കാര്യം തിരക്കിയപ്പോള്‍ കണ്ണീരോടെ അവര്‍ പറഞ്ഞ മറുപടി ''എനിക്ക് ഈ വരികള്‍ പാടാന്‍ കഴിയില്ല; അവ എന്റെ മനസിനെ വേദനിപ്പിക്കുന്നു 'എന്നായിരുന്നു.ഒടുവില്‍ ഇളയരാജ തന്നെ അവരെ ആശ്വസിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും ആ ഗാനം റെക്കോര്‍ഡുചെയ്തത്.

ആയിരത്തിലധികം സിനിമകള്‍ക്ക് ഇളയരാജ സംഗീതം നല്‍കിയിട്ടുണ്ട്. 1980 കളില്‍ അദ്ദേഹം സംഗീതം നല്‍കിയ പല ഗാനങ്ങള്‍ക്കും ശബ്ദം പകര്‍ന്ന് നല്‍കിയത് എസ് പി ബാലസുബ്രമണ്യവും,എസ് ജാനകിയുമാണ്.എസ്. ജാനകിയുടെ ശബ്ദം അദ്ദേഹത്തിന്റെ തനതായ ഗ്രാമീണ സംഗീത ശൈലിയുമായി വളരെ

ഇണങ്ങിച്ചേരുന്നതായിരുന്നു.തമിഴ് സിനിമാ വ്യവസായം എണ്ണമറ്റ സംഗീതസംവിധായകരെ കണ്ടിട്ടുണ്ടെങ്കിലും, ഇളയരാജയ്ക്കായി ഒരു പ്രത്യേക ഇടം തന്നെ ഒരുക്കി വച്ചിട്ടുണ്ട്.ഗ്രാമങ്ങളുടെ നിഷ്‌കളങ്കത നിഴലിച്ച്‌ നില്‍ക്കുന്ന ഗാനങ്ങള്‍ മുതല്‍ സങ്കീര്‍ണ്ണമായ ക്ലാസിക്കല്‍ ശകലങ്ങള്‍ വരെ ചിട്ടപ്പെടുത്തി എല്ലാ വിഭാഗങ്ങളിലുമുള്ള ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.അതില്‍ അദ്ദേഹത്തിന് വലിയ കരുത്തായത് എസ് ജാനകിയുടെ ശബ്ദവും കൂടിയായിരുന്നു.

പതിനെട്ട് ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ക്ക് എസ് ജാനകി തന്റെ ശബ്ദത്തിലൂടെ ജീവന്‍ നല്‍കി. മാതൃത്വത്തിന്റെ മധുരവും കാമുകിയുടെ വശ്യതയുമെല്ലാം ഉള്‍ക്കൊണ്ട് ജാനകി പാടിയപ്പോള്‍ തലമുറകള്‍ ഒന്നാകെ അതേറ്റു പാടി.ഇന്നും ജാനകിയമ്മയുടെ പാട്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. മനസ് വിങ്ങുമ്പോള്‍ ഒരു തലോടലായി, ഉള്ളില്‍ പ്രണയം മൊട്ടിടുമ്പോള്‍ ഒരു പൂന്തെന്നലായി, വിരഹ വേദനകളില്‍ ആശ്വാസ മന്ത്രണമായി... അങ്ങനെ ഏത് മാനസികാവസ്ഥയിലും ജാനകിയമ്മയുടെ പാട്ടുകള്‍ നമുക്ക് കൂട്ടായെത്തി.മലയാളികളുടെ ഇഷ്ട പാട്ടുകളുടെ കണക്കു പുസ്തകത്തിലുമുണ്ട് ജാനകിയുടെ നൂറായിരം പാട്ടുകള്‍.'തേനും വയമ്പും', 'ഉണരൂ വേഗം നീ', 'സ്വര്‍ണമുകിലേ', 'ആടി വാ കാറ്റേ', 'മലര്‍ക്കൊടി പോലെ', 'തുമ്പീ വാ', 'സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ', 'നാഥാ നീ വരും', 'മിഴിയോരം', 'കിളിയേ കിളിയേ', 'മൈനാകം', 'മോഹം കൊണ്ടു ഞാന്‍', 'ആലിപ്പഴം', 'ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന'.... തുടങ്ങിയവയൊക്കെ അവയില്‍ ചിലത് മാത്രം.

2017ല്‍ മൈസൂരില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി ജാനകിയമ്മ അറിയിച്ചത്. ജാനകിയെ തേടി നാല് തവണയാണ് ദേശീയ പുരസ്‌കാരം എത്തിയത്. 41 തവണ സംസ്ഥാന പുരസ്‌കാരം. 2013ല്‍ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ അംഗീകരിച്ചില്ല.'വൈകി വന്ന പത്മ അവാര്‍ഡു കൊണ്ട് പ്രസിദ്ധ ആകേണ്ട കാര്യം ഇനി ഇല്ല,പാടി തുടങ്ങിയ വര്‍ഷം മുതല്‍ എത്രയോ അവാര്‍ഡുകള്‍ കിട്ടി, അന്ന് തൊട്ടേ ഉള്ള ഫാന്‍സും, ഇപ്പോഴുള്ള ചെറുപ്പക്കാര്‍ ആയ ഫാന്‍സും ഇതെല്ലാം പത്മ അവാര്‍ഡിനേക്കാള്‍ വലുതാണ്'- എന്ന് അഭിമുഖങ്ങളില്‍ ജാനകി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

കുഞ്ഞുനാളില്‍ സംഗീതവാസന കാണിച്ചിരുന്നുവെങ്കിലും ശരിയായ സംഗീത വിദ്യാഭ്യാസം അവര്‍ക്ക് ലഭിച്ചിരുന്നില്ല. 1956ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ലളിത ഗാനമത്സരത്തില്‍ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അന്നത്തെ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം വാങ്ങിയതോടെ എസ് ജാനകിയുടെ ഭാഗ്യതാരകം ഉദിച്ച്‌ തുടങ്ങി.1957ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ വര്‍ഷം തന്നെ അഞ്ച് ഭാഷയിലെ ചിത്രങ്ങളില്‍ ജാനകി പാടി. തമിഴിലായിരുന്നു തുടക്കം. എസ് ജാനകിയ്ക്ക് ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നുമാണ്.പാടി തുടങ്ങിയ വര്‍ഷം മുതല്‍ ജാനകിയമ്മ മലയാളത്തിലുണ്ട്.

ജാനകിയമ്മ പാട്ടില്‍ നിന്നും വിരമിച്ചതും മലയാളത്തില്‍ നിന്നാണ്.മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് ആദ്യമായി മലയാളത്തിലെത്തിയതും ജാനകിയമ്മയിലൂടെയായിരുന്നു.'അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ' എന്ന് ജാനകിയമ്മ പാടിയത് പോലെ അവര്‍ മടങ്ങുമ്പോഴും ആ അനശ്വര ശബ്ദത്തില്‍ പാടിയ ഒരായിരം ഗാനങ്ങള്‍ക്കായി നമ്മള്‍ ഇന്നും ചെവിയോര്‍ത്തിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ