തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ 274 എസ്.എച്ച്.ഒ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലെത്തിയിരിക്കെ സി.ഐമാരുടെ പ്രാഥമിക പട്ടികയെച്ചൊല്ലി വിവാദം. സി.പി.എം ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥർക്ക് പട്ടികയിൽ അമിത പ്രാധാന്യം നൽകിയെന്ന ആരോപണമാണ് ഉയർന്നത്.
വിവാദം ശ്രദ്ധയിൽപ്പെട്ടതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് പട്ടികയിൽ അടിയന്തര തിരുത്തൽ വരുത്താൻ നിർദേശം നൽകി. വട്ടിയൂർക്കാവ്, കഴക്കൂട്ടം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ നിയമനങ്ങളും പുനഃപരിശോധിക്കും.
മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെ തയ്യാറാക്കിയ പട്ടിക വിശദമായി പരിശോധിച്ച് മുപ്പതോളം സി.ഐമാരുടെ സ്ഥലംമാറ്റത്തിൽ മാറ്റം വരുത്താനാണ് തീരുമാനം. രാഷ്ട്രീയ ചായ്വുകൾ ഒഴിവാക്കി സുതാര്യമായ നിയമനം ഉറപ്പാക്കണമെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.
അതേസമയം, 274 എസ്.എച്ച്.ഒമാരുടെ പ്രാഥമിക നിയമന പട്ടിക ഉടൻ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് സൂചന. ക്രമസമാധാന രംഗത്ത് മാറ്റം ലക്ഷ്യമിട്ടുള്ള പുതിയ എസ്.എച്ച്.ഒ സംവിധാനത്തിന്റെ ഭാഗമായാണ് നിയമന നടപടികൾ പുരോഗമിക്കുന്നത്.






