തിരുവനന്തപുരം : ഡൽഹിയിൽ സിജെപി നയിക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്തും പ്രതിഷേധം കനക്കുന്നു. ലോക്ഭവനിലേക്ക് എസ്എഫ്ഐ അവകാശപത്രികാ സമര്‍പ്പണ മാര്‍ച്ച് നടന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യ്തത്. ഉദ്ഘാടനത്തിന് ശേഷം മാര്‍ച്ച് സംഘര്‍ഷഭരിതമായി.
വിദ്യാര്‍ത്ഥികള്‍ പോലീസ് ബാരിക്കേഡുകള്‍ പൊളിച്ചു. പിന്നാലെ വിദ്യാർത്ഥികൾക്ക് നേരെ പല തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോക്ഭവന് മുന്നില്‍ തടിച്ചു കൂടിയിരിക്കുകയാണ്. പാലക്കാടും എസ്എഫ്ഐയുടെ കടുത്ത പ്രതിഷേധമുണ്ടായി. പാലക്കാട് നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്കായിരുന്നു എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച്. ബാരിക്കേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിന് അകത്തേക്ക് തള്ളികയറിയ പ്രവര്‍ത്തകര്‍ പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.
കോട്ടയത്തും എസ്എഫ്ഐ പ്രതിഷേധം നടക്കുകയാണ്. പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധം ശക്തി ചോരാതെ തുടര്‍ന്നു. കോട്ടയത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. കോഴിക്കോട്ടും എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. ധര്‍മേന്ദ്ര പ്രധാന് രാജി വെക്കുക എന്ന ആവശ്യമുന്നയിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും പിടിച്ചാണ് എസ്എഫ്ഐ പ്രതിഷേധം.
അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാലാം ദിനവും പാര്‍ലമെന്റ് സ്തംഭിച്ചു. ഉപാധിയില്ലാതെ ചര്‍ച്ചയ്ക്ക് വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ധര്‍മേന്ദ്ര പ്രധാന് രാജി വയ്ക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. പ്രതിപക്ഷം സഭ മുന്നോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണം.






