ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. 2001-ൽ ന്യൂയോർക്ക് നഗരത്തിന്റെ കേന്ദ്രമായ വേൾഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ഏറ്റവും ശക്തമായ രാജ്യങ്ങൾ പോലും പലപ്പോഴും ദുർബലമാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് 9/11 ഭീകരാക്രമണം.
അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകളാണ് അന്നത്തെ ആക്രമണത്തിൽ തകർന്നടിഞ്ഞത്. ഏകദേശം 3,000 ആളുകളുടെ ജീവൻ അപഹരിച്ച സെപ്തംബർ 11ലെ ആ ഭീകരാക്രമണം പേൾ ഹാർബർ ബോംബാക്രമണത്തിന് ശേഷം അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ്.
അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോയിൽ ചടങ്ങുകൾ രാവിലെ 8:30ന്( ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക്) തുടക്കമാവും. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവർ ഗ്രൗണ്ട് സീറോയിലെ ചടങ്ങിൽ പങ്കെടുക്കും.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ന്യൂയോർക്കിലെ അനുസ്മരണത്തിൽ സന്നിഹിതനാകും. പെന്റഗണിലെ ഔദ്യോഗിക അനുസ്മരണച്ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസംഗിക്കും. ചടങ്ങുകളിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ കുടുംബാംഗങ്ങൾ വായിക്കും.
നിർണായക സമയങ്ങളിൽ മൗനാചരണവുമുണ്ടാവും. നിലവിലെ ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് അനുസ്മരണ വേദികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് സീറോ, പെന്റഗൺ, ഷാങ്ക്സ്വിൽ എന്നിവിടങ്ങളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കും.
വെറും 17 മിനിറ്റ് (കൃത്യമായി പറഞ്ഞാല്‍ 16 മിനിറ്റും 31 സെക്കൻഡും).
എന്നാല്‍ 2001 സെപ്റ്റംബർ 11ന്, ഈ 17 മിനിറ്റുകള്‍ കേവലം സമയത്തിന്റെ ദൈർഘ്യം മാത്രമായിരുന്നില്ല. രാവിലെ 8.46ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 11 ഇടിച്ചുകയറുമ്പോള്‍, ന്യൂയോർക്ക് നഗരവാസികളും ടിവി കാണുന്ന കോടിക്കണക്കിന് ആളുകളും ഒരുപോലെ ചിന്തിച്ചത് ഒന്നുമാത്രമാണ്: ""ഹാ, എത്ര വിചിത്രമായ ഒരു വിമാനാപകടം!''
നഗരത്തിലെ അഗ്നിരക്ഷാവിഭാഗം ഉദ്യോഗസ്ഥരും ടിവി ആങ്കർമാരും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരും വരെ ഇതിനെ ഒരു ചെറിയ പൈലറ്റ് പിഴവായോ സാങ്കേതിക തകരാറായോ കണ്ടു. കാരണം, അന്നുവരെ വിമാനങ്ങളെ കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറ്റുന്ന ‘ജീവനുള്ള മിസൈലുകള്‍’ആയി ഉപയോഗിക്കുമെന്ന ഭീകരതയുടെ മുഖം ലോകത്തിന് പരിചയമില്ലായിരുന്നു.
മറുവശത്ത്, തൊട്ടടുത്ത സൗത്ത് ടവറിലെ അനൗണ്‍സ്മെന്റ് ബോക്സിലൂടെ ഒരു ശബ്ദമുയർന്നു: "കെട്ടിടം സുരക്ഷിതമാണ്, ആരും പരിഭ്രാന്തരായി ഇറങ്ങിപ്പോകേണ്ടതില്ല...'ഇതുകേട്ട് പലരും ആശ്വാസത്തോടെ സ്വന്തം ജോലിയിലേക്കു മടങ്ങി.
യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 175ല്‍നിന്ന് പീറ്റർ ഹാൻസണ്‍ എന്ന യാത്രക്കാരൻ തന്റെ പിതാവിനെ സാറ്റലൈറ്റ് ഫോണില്‍ വിളിച്ചു പറഞ്ഞ വാക്കുകള്‍ ആ നിമിഷത്തിന്റെ ഭീകരത വ്യക്തമാക്കുന്നു:
"കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ് ഡാഡി. വിമാനത്തിലുണ്ടായിരുന്നവർക്ക് കുത്തേറ്റു. അവർ ഇത് ഏതെങ്കിലും കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റാൻ പോകുകയാണ്. പേടിക്കേണ്ട ഡാഡി, ഇത് സംഭവിക്കുകയാണെങ്കില്‍ വളരെ പെട്ടെന്ന് കഴിയും... ദൈവമേ! ദൈവമേ!''
രാവിലെ 9.02ന്, ന്യൂയോർക്കിലെ ബാറ്ററി പാർക്കില്‍നിന്ന് ഫെറിയില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാൻ ഓള്ഡാക്കർ ടവറില്‍നിന്ന് പുക ഉയരുന്നത് നോക്കിനില്ക്കുകയായിരുന്നു. കൃത്യം 9.03ന് തൊട്ടടുത്തുനിന്ന യാത്രക്കാരൻ നിലവിളിയോടെ പറഞ്ഞു: ""അതാ രണ്ടാമതൊന്നു കൂടെ...!''
സിബിഎസ് ന്യൂസിന്റെ തത്സമയ സംപ്രേഷണത്തിനിടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യർ നോക്കിനില്‍ക്കെ, രണ്ടാമത്തെ വിമാനം സൗത്ത് ടവറിലേക്ക് ഇടിച്ചുകയറി!
ആ ഒരൊറ്റ സെക്കൻഡില്‍, ആ 17 മിനിറ്റ് നീണ്ടുനിന്ന ആശയക്കുഴപ്പവും അങ്കലാപ്പും മാറി, ലോകം ഒരു വലിയ സത്യം തിരിച്ചറിഞ്ഞു: ""ഇതൊരു അപകടമല്ല, ലോകത്തെ നടുക്കിയ ഭീകരാക്രമണമാണ്!''.
ലോക ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഭീകരാക്രമണങ്ങളിലൊന്നായ 2001 സെപ്റ്റംബർ 11ലെ സംഭവവികാസങ്ങളില്‍ 90ലേറെ രാജ്യങ്ങളില്‍നിന്നുള്ള 2,977 നിരപരാധികള്ക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഭീകരർ തട്ടിയെടുത്ത നാലു വിമാനങ്ങളിലുമുണ്ടായിരുന്ന 246 യാത്രക്കാരും ജീവനക്കാരും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരും രക്ഷാപ്രവർത്തകരും ഇതിലുള്‍പ്പെടുന്നു. ആക്രമണം നടത്തിയ 19 ഭീകരരെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ദുരന്തവ്യാപ്തി
വേള്‍ഡ് ട്രേഡ് സെന്റർ (ന്യൂയോർക്ക്): ടവറുകളില്‍ ജോലി ചെയ്തിരുന്നവർ, വിമാന യാത്രക്കാർ, താഴെ റോഡിലുണ്ടായിരുന്നവർ എന്നിവരുള്‍പ്പെടെ ആകെ 2,753 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ടു വയസുകാരി ക്രിസ്റ്റിൻ ലീ ഹാൻസണ്‍ ആണ് ആക്രമണത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര.
പെന്റഗണ്‍ (വിർജീനിയ): ബോയിംഗ് വിമാനത്തിലുണ്ടായിരുന്ന 59 യാത്രക്കാർക്കുപുറമെ സൈനിക ആസ്ഥാന മന്ദിരത്തിലുണ്ടായിരുന്ന 125 സൈനിക-സിവിലിയൻ ജീവനക്കാരും കൊല്ലപ്പെട്ടു.
ഷാങ്ക്സ്വില്‍ (പെൻസില്‍വാനിയ): ഭീകരർ തട്ടിയെടുത്ത നാലാമത്തെ വിമാനം (ഫ്ലൈറ്റ് 93) വയലില്‍ തകർന്നുവീണ് അതിലുണ്ടായിരുന്ന 40 യാത്രക്കാരും ജീവനക്കാരും മരിച്ചു.
അമേരിക്കൻ ചരിത്രത്തില്‍ ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ അടിയന്തര രക്ഷാപ്രവർത്തകർ വീരമൃത്യു വരിച്ച ദുരന്തമാണിത്. ആകെ 442 രക്ഷാപ്രവർത്തകരാണ് അന്നു ജീവൻ വെടിഞ്ഞത്. ഇതില്‍ 343 പേർ ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ അഗ്നിരക്ഷ സേനാംഗങ്ങളും 23 പേർ ന്യൂയോർക്ക് പൊലിസിലെയും 37 പേർ പോർട്ട് അഥോറിറ്റി പൊലിസിലെയും ഉദ്യോഗസ്ഥരായിരുന്നു.






