കോട്ടയം :അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടി കോടിമത മാർക്കറ്റ്. നൂറുക്കണക്കിന് ആളുകൾ ദിനപ്രതി എത്തുന്ന മാർക്കറ്റിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വെള്ളമില്ല.
കോടിമത പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരും വ്യാപാരികളും പെട്ടുപോയ അവസ്ഥയിലാണ്. ദിവസേന അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലോഡുമായി 50 ഓളം ലോറികൾ മാർക്കറ്റിൽ എത്തുന്നുണ്ട്. പതിനെട്ടോളം സത്രീ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
വിഷയം നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. ഭീതിയോടെയാണ് ആളുകൾ സാധനങ്ങൾ വാങ്ങാനെത്തുന്നത്. ഒപ്പം മാലിന്യവും കുന്നുകൂടി കിടക്കുന്നു. മൂക്കുപൊത്താതെ നിർവാഹമില്ലാത്ത സ്ഥിതി.മാർക്കറ്റിലെ മലിനവെള്ളം പോലും തുറന്ന ഓടവഴി കൊടൂരാറ്റിലേക്കാണ് തള്ളുന്നത്.
വാതിലുകൾ പൊട്ടിപ്പൊളിഞ്ഞും വൃത്തിഹീനവുമായാണ് ടോയ്ലെറ്റുകൾ സ്ഥിതി ചെയ്യുന്നത്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിനാൽ സ്ത്രീ ജീവനക്കാരിൽ പലരും ജോലി നിറുത്തേണ്ട സ്ഥിതിയാണ്.
വാഷ് ബേസിൻ ഉൾപ്പെടെ വൃത്തിഹീനമാണ്. തൊഴിലാളികൾ ഭക്ഷണംകഴിച്ചതിന് ശേഷം പണം മുടക്കി കുടിവെള്ളം വാങ്ങുകയാണ്.
കഴിവതും ടോയ്ലെറ്റ് ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നു. ടോയ്ലെറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് പൂട്ടിയിട്ട ജൈവവാതക പ്ലാന്റിനടുത്ത് കൊടൂരാറ്റിലേക്ക് മാലിന്യം തള്ളുന്ന പ്രദേശത്തുനിന്നാണ്.






