മുംബൈ:എസ്ബിഐയിൽ നടപ്പു സാമ്പത്തിക വർഷം (2026-27) ബാങ്ക് 11,000 മുതൽ 12,000 വരെ പുതിയ നിയമനങ്ങൾ നടത്തുമെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ എസ്ബിഐ ചെയർമാൻ സി.എസ്.സേട്ടി പറഞ്ഞു. 250 പുതിയ ശാഖകളും തുറക്കും.
ക്ലെറിക്കൽ, നോൺ-ക്ലെറിക്കൽ തസ്തികകളിൽ നിയമനങ്ങൾ നടക്കും. അതേസമയം, ഉദ്യോഗസ്ഥരുടെ വിരമിക്കലിന് അനുസരിച്ച് സംഖ്യയിൽ മാറ്റമുണ്ടാകാമെന്നും ചെയർമാൻ പറഞ്ഞു.
കഴിഞ്ഞവർഷം (2025-26) പുതുതായി 25,633 പേരെ എസ്ബിഐ നിയമിച്ചു. ഇതിൽ 4640 പേർ ഓഫിസർ തസ്തികയിലാണ് പ്രവേശിച്ചത്. 19,340 പേർ അസോഷ്യേറ്റുകളായും 1653 പേർ കരാർ വ്യവസ്ഥയിലും ജോലി നേടി.
കഴിഞ്ഞവർഷം 1500 ഐടി സ്പെഷലിസ്റ്റുകളെയും നിയമിച്ചിരുന്നു. ഈ വർഷം അത്തരമൊരു നിയമനം ആവശ്യമില്ലെന്നും ചെയർമാൻ വ്യക്തമാക്കി. 2026 മാർച്ച് പ്രകാരം എസ്ബിഐയിൽ ആകെ 2.45 ലക്ഷം ജീവനക്കാരുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണിത്.
എൻഎസ്ഇയുടെ പ്രാരംഭ ഓഹരി വിൽപനയിൽ (എൻഎസ്ഇ ഐപിഒ) എസ്ബിഐയും ഉപസ്ഥാപനമായ എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സും സംയോജിതമായി 1% ഓഹരി പങ്കാളിത്തം വിറ്റൊഴിയുമെന്നും ചെയർമാൻ പറഞ്ഞു.
എസ്ബിഐ 0.65%, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് 0.35% എന്നിങ്ങനെയാണ് വിൽക്കുക. നിലവിൽ എസ്ബിഐക്ക് 3.23%, ഉപസ്ഥാപനത്തിന് 4.33% എന്നിങ്ങനെ ഓഹരി പങ്കാളിത്തം എൻഎസ്ഇയിലുണ്ട്. 30,000 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന എൻഎസ്ഇ ഐപിഒയ്ക്ക് കഴിഞ്ഞദിവസം സെബി അനുമതി നൽകിയിരുന്നു.






