കോഴിക്കോട് : സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തതെന്ന് ഡോ. ടിഎം തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റി അംഗം സംസ്ഥാന സെക്രട്ടറിയേറ്റിന് മുകളിൽ. മാറിയാൽ മാത്രമേ പുതിയ ആളുകൾക്ക് വരാൻ കഴിയും. മാറാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.
ഔപചാരികമായ ഏകസ്വരമല്ല വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കണ്ടത്. ഭരണകാലത്ത് ജനങ്ങളുമായുള്ള ബന്ധത്തിൽ കുറവ് വന്നു. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകങ്ങളുടെ മേൽ പിടിയുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റി ഫലപ്രദമായ സമ്മേളനമെന്ന് ഡോ. ടിഎം തോമസ് ഐസക്ക് പറഞ്ഞു.
ഭരണം കൊണ്ടുമാത്രം ജനസ്വാധീനം നേടാനാകില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ജനങ്ങൾക്ക് തെറ്റ് പറ്റി എന്ന് ചർച്ചയിൽ അർത്ഥമില്ല. പാർട്ടി അംഗീകരിച്ച രണ്ട് രേഖയിലും പാർട്ടിക്ക് തെറ്റുപറ്റി എന്നാണ് പറയുന്നത്. വോട്ട് മറിച്ച് നൽകിയ പാർട്ടി അനുഭാവികൾ തെറ്റുതിരുത്തി തിരിച്ചു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ എന്ത് ശൈലിയാണ് മാറ്റേണ്ടത് എന്ന് അറിഞ്ഞുകൂടായെന്നും കൂടുതൽ സംഘടനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






