തിരുവനന്തപുരം: സീറോ ഡ്രോപ്പ്ഔട്ട് മിഷനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ പ്രത്യേക പദ്ധതി രൂപികരിക്കും.
വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് തിരികെയെത്തിക്കാൻ 'കൂടെ ' പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ അഗളിയില്‍ നടക്കും. ക്യാമ്പയിൻ പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘടാനം ചെയ്യും.
അതേസമയം പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സർക്കാർ നേരത്തെ സ്വീകരിച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയോടുള്ള രാഷ്ട്രീയ വിയോജിപ്പാണ് തീരുമാനം വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ചർച്ചകളെക്കുറിച്ചോ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചോ തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ രൂപീകരിച്ച ഉപസമിതി വിഷയത്തിന്റെ വിവിധ വശങ്ങള് പരിശോധിച്ചിരുന്നു. എന്നാല്‍ പ്രളയവും അനുബന്ധ ചുമതലകളും കാരണം ഉപസമിതിയുടെ അന്തിമ യോഗം ചേരാൻ സാധിച്ചില്ല. അതിന് ശേഷം വിഷയത്തില്‍ യോഗങ്ങളൊന്നും നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.






