കോഴിക്കോട്: സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പാണ് മുഖപത്രത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്.
മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് 'കുരുടൻ ആനയെ തൊട്ടതുപോലെ' മാത്രമാണെന്ന് വിശേഷിപ്പിച്ച മുഖപത്രം, മുൻകാലങ്ങളില്‍ സതീശൻ സ്വീകരിച്ച നിലപാടുകളെയും ഓർമ്മിപ്പിക്കുന്നുണ്ട്. ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത രാഷ്ട്രീയ നേതാവാണ് സതീശനെന്നും, എന്നാല്‍ ഇന്ന് അദ്ദേഹം സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ താല്പര്യം കാണിച്ചതുമെല്ലാം സതീശന്റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്നും പത്രം ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയ രംഗത്തെ പല മുൻകാല നേതാക്കളുടെയും വായനാശീലങ്ങളെയും ശൈലികളെയും എഡിറ്റോറിയലില്‍ പരാമർശിക്കുന്നുണ്ട്.
വായനയുണ്ടെന്ന് അവകാശപ്പെടുന്ന സതീശൻ ഇതുവരെ നോവലുകള്‍ ഒന്നും എഴുതിയിട്ടില്ലെന്നും, എന്നാല്‍ രാഷ്ട്രീയ എതിരാളിയായ രമേശ് ചെന്നിത്തല വായനയെക്കുറിച്ച് വലിയ തോതില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചില്ലെങ്കിലും സാഹിത്യ രചനകള്‍ നടത്തിയിട്ടുണ്ടെന്നും ലേഖനത്തില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഏകപക്ഷീയമായ പ്രസ്താവനകളും നിലപാടുകളും തിരുത്തപ്പെടണമെന്ന ശക്തമായ സന്ദേശമാണ് സമസ്ത മുഖപത്രം ഈ എഡിറ്റോറിയലിലൂടെ നല്‍കുന്നത്.






