കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി.
സ്വര്‍ണം പൂശാന്‍ പുറത്തുകൊണ്ടുപോകരുതെന്ന് തിരുവാഭരണ കമ്മീഷന് ഓഫീസിലെ സൂപ്രണ്ട് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പി എസ് പ്രശാന്ത് അവഗണിച്ചുവെന്നാണ് പുതിയ കണ്ടെത്തല്‍. തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്രത്തിനുള്ളില്‍ തന്നെ ചെയ്യണമെന്നായിരുന്നു സൂപ്രണ്ട് നല്കിയ കത്തില്‍ പറഞ്ഞിരുന്നത്. ദേവസ്വം മാനുവല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് 2024 ഒക്ടോബറില്‍ കത്ത് നല്‍കിയത്. എന്നാല്‍ ഇ ത് പൂർണമായും അവഗണിച്ചുകൊണ്ടാണ് സ്വർണം പുറത്തേക്ക് കൊണ്ടുപോയത്,
കേസില്‍ പി എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജികുമാര്‍ എന്നിവരെ കഴിഞ്ഞ ആഴ്ചയാണ് എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ പങ്ക് വ്യക്തമായതോടെയായിരുന്നു നടപടി. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഒരു ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കും. രണ്ട് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. നിലവില്‍ ഇരുവരും റിമാന്‍ഡിലാണ്. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഇരുവരും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വേണ്ട ചികിത്സ നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതിയ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നതിനാല്‍ വിശദമായ കുറ്റപത്രം വൈകുമെന്നാണ് വിവരം. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എസ്ഐടി വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും വിവരമുണ്ട്. പി എസ് പ്രശാന്ത്, അജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ സ്വര്‍ണക്കൊള്ള വീണ്ടും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
സ്വർണക്കവർച്ച കേസില്‍ പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കുചേർന്നിട്ടുണ്ടെന്നും, ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായും പ്രത്യേക അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2019ലെ കുറ്റകൃത്യം മറച്ചുവെക്കുന്ന തരത്തില്‍ പുതിയ ബോര്‍ഡ് ഉത്തരവിറക്കിയെന്നും ശബരിമലയിലെ സ്വര്‍ണം അപഹരിക്കുന്നതിന് ഇരുവരും കൂട്ടുനിന്നെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും പണമുണ്ടാക്കാൻ ഇവർ മൗനാനുവാദം നല്കി. 2019ലെ സ്വർണക്കവർച്ച മറയ്ക്കാനാണ് 2025 വീണ്ടും സ്വര്‍ണം പൂശല്‍ നടത്തിയതെന്ന് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച 12 പാളികളില്‍ നാലെണ്ണത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്ഐടി കണ്ടെത്തി.






