തിരുവനന്തപുരം: തലസ്ഥാന നഗരിയെ വിറപ്പിച്ച പാല്‍ക്കുളങ്ങരയിലെ വിശാഖ് വധക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പ്രതി പ്രദീപിന്റെ ജീവിതവഴികളാണ്.
ജനം ടിവിയില്‍ ഡ്രൈവറായി ജോലി ആരംഭിച്ച പ്രദീപ് പിന്നീട് ദീര്‍ഘകാലം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് വേണ്ടിയും വാഹനം ഓടിച്ചിരുന്നു. തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരോടെല്ലാം വളരെ സൗമ്യമായും നല്ല രീതിയിലും പെരുമാറിയിരുന്ന പ്രദീപ് ഒടുവില്‍ അയല്പക്കത്തെ തര്‍ക്കങ്ങളുടെ പേരില്‍ വീണ്ടും ക്രിമിനല്‍ പാതയിലേക്ക് തിരിയുകയായിരുന്നു.
കൊല്ലപ്പെട്ട വിശാഖും പ്രതിയായ പ്രദീപും ഒരേ രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്തുന്നവരായതിനാല്‍ തന്നെ ഈ കൊലപാതകത്തിന് പിന്നില്‍ യാതൊരുവിധ രാഷ്ട്രീയ കോണുകളുമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. തികച്ചും വ്യക്തിപരമായ തര്‍ക്കങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളുമാണ് പട്ടാപ്പകല്‍ നടന്ന ഈ രക്തചൊരിച്ചിലിലേക്ക് നയിച്ചത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ 2013-ല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ് പ്രദീപ്. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി എട്ടോളം കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ 2013-ന് ശേഷം ക്രിമിനല്‍ പശ്ചാത്തലങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറിനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഡ്രൈവിംഗിലേക്കും ക്യാമറ സഹായിയെന്ന നിലയിലേക്കും വാഹനം വാടകയ്ക്ക് നല്കുന്ന ബിസിനസ്സിലേക്കും കടന്നുവന്നത്.
എന്നാല്‍ അയല്‍വാസിയായ വിശാഖുമായി നിലനിന്നിരുന്ന കുടുംബപരമായ അതിര്‍ത്തി തര്‍ക്കങ്ങള്‍ പ്രദീപിന്റെ ജീവിതത്തെ വീണ്ടും അശാന്തമാക്കി. 2024-ല്‍ വിശാഖ് പ്രദീപിനെ ക്രൂരമായി ആക്രമിക്കുകയും ഈ കേസില്‍ വിശാഖ് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ശത്രുത കൊടുമുടിയിലെത്തി. ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വിശാഖ് മലയിന്‍കീഴിലെ ഒരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇടയ്ക്ക് മാത്രം പാല്‍ക്കുളങ്ങരയിലെ വീട്ടില്‍ വന്നുപോയിരുന്ന വിശാഖ്, രണ്ടു ദിവസം മുന്‍പ് പ്രദീപിന്റെ വാഹനം തകര്‍ത്തതാണ് പ്രദീപിനെ വീണ്ടും കൊലപാതകിയാക്കാന്‍ പ്രകോപിപ്പിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിശാഖ് പാല്‍ക്കുളങ്ങരയിലെ വീട്ടിലെത്തിയ സമയം നോക്കിയാണ് പ്രദീപ് ആക്രമണം ആസൂത്രണം ചെയ്തത്. മറ്റു മൂന്ന് സഹായികളെയു കൂട്ടി എത്തി വടിവാളും വെട്ടുകത്തികളും ഉപയോഗിച്ച് വിശാഖിനെ വെട്ടിവീഴ്ത്തുകയായിരുന്നു. മകന് വെട്ടേറ്റു കിടക്കുന്നത് കണ്ട് അമ്മ ശൈല അലറിക്കരഞ്ഞുകൊണ്ട് ഓടിയെത്തിയെങ്കിലും അയല്‍വാസികളാരും സഹായത്തിനെത്തിയില്ല. ജീവനായി കേണ വിശാഖ് അമ്മയോട് കുടിക്കാന്‍ അല്പം വെള്ളം ചോദിച്ചിരുന്നു. അമ്മ വെള്ളവുമായി ഓടിയെത്തുമ്പോഴേക്കും പൊലീസ് സംഘം സ്ഥലത്തെത്തുകയും വിശാഖ് മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രദീപിനെയും സഹായി വിനീത് ഉള്‍പ്പെടെയുള്ളവരെയും സാഹചര്യത്തെളിവുകളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. കേസില്‍ അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങളോളം ശാന്തമായ ജീവിതം നയിക്കുകയും മാധ്യമമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത പ്രദീപ്, വ്യക്തിവൈരാഗ്യത്തിന്റെയും പ്രതികാര ബുദ്ധിയുടെയും പേരില്‍ വീണ്ടും കൊടും ക്രിമിനലായി ജയിലിലേക്ക് പോകുന്ന കാഴ്ചയ്ക്കാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്.






