ശബരിമല സ്വർണക്കൊള്ളയില്‍ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത്.
താൻ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും പിഎസ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെന്നും പി എസ് പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. ശ്രീകോവിലിന് മുന്നില്‍ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങള്‍ ചെയ്ത് തെറ്റെന്ന് പിഎസ് പ്രശാന്ത് ചോദിക്കുന്നു.
രക്തം വീണാലും അശുദ്ധി വന്നാലും അതവിടെ ഇരുന്നോട്ടെ എന്ന് കരുതിയിരുന്നെങ്കില്‍ വലിയ വിപത്തില്‍ പെടില്ലായിരുന്നു. എങ്കിലും ഭഗവാന് മുന്നിലെ അശുദ്ധി മാറ്റാൻ ശ്രമിച്ച കാര്യത്തില്‍ ഇപ്പോഴും പശ്ചാത്താപമില്ല. തങ്ങളെയും പ്രതിയാക്കണമെന്ന് ചിലർക്ക് വാശിയുണ്ടെന്നും അറസ്റ്റിനു രാഷ്ട്രീയ സമ്മർദ്ദം ഉണ്ടെന്നും പി എസ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായിട്ടല്ല മറ്റൊരാളുമായും നേരിട്ടോ അല്ലാതെയോ ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ലെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും പിഎസ് പ്രശാന്ത് പറയുന്നു.
പിഎസ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഭക്തജനങ്ങളേ…2025 ല്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്.? 2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോള്‍ പ്രതിപട്ടികയില്‍പ്പെടുത്തിയിരിക്കുന്നു. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരങ്ങള്‍. ഈ നീക്കത്തിന് പിന്നില്‍ ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദമാന്നെന്ന് പറയേണ്ടതില്ലല്ലോ.
ഇന്ത്യൻ ഭരണഘടനയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയും മാനിക്കുന്ന ഒരു പൗരെനെന്ന നിലയില്‍ ബഹു;കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന ഈ കേസിനോട് പൂർണ്ണമായു സഹകരിക്കും. എന്നാല്‍ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും. 2025 ല്‍ ദ്വാരപാലക ശില്പ്പങ്ങള് കൊണ്ട് പോയതില്‍ ദേവസ്വത്തിന് എന്തെങ്കിലും നഷ്ട്ടമോ കുറവോ, നടപടി ക്രമങ്ങളില്‍ വീഴ്ച്ചയോ ഉണ്ടായിട്ടില്ല. എന്നാല്‍ സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് 2019ലെ ബോർഡിനെ രക്ഷിക്കാൻ വേണ്ടിയാണ് എന്ന വിചിത്ര വാദമാണ് ഉന്നയിക്കുന്നത്. ഞങ്ങളുടെ ബോർഡ് വരുന്നതിന് ആറ് മാസങ്ങള്‍ക്ക് മുൻപ് തന്നെ ശബരിമല എക്സിക്യൂട്ടിവ് ഓഫീസറില്‍ നിന്നും വാതിലിൻ്റേയും കട്ടിളപ്പാളികളുടേയും ദ്വാരപാലക ശില്‍പ്പങ്ങളുടെയും ന്യൂനതകള്‍ പരിഹരിക്കുവാനുള്ള ഫയല്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഫയല്‍ നീക്കം ഞങ്ങളുടെ ബോർഡ് അറിഞ്ഞിരുന്നില്ല. ബോർഡ് അധികാരത്തില്‍ വന്നശേഷം സന്നിധാനത്തെ ജീവനക്കാരുടെ പരാതിയെ തുടർന്ന് ദ്വാരപാലക ശില്പ്പങ്ങള് കാരണം ഉണ്ടാകുന്ന അശുദ്ധി മാറ്റുവാനാണ് ഞങ്ങള്‍ ശ്രമിച്ചത്.
സത്യസന്ധമായും ഭക്തിയോടെയും ഭഗവാന് വേണ്ടി ചെയ്ത കാര്യത്തില്‍ പശ്ച്ചാത്താപമില്ല. എന്നായാലും സത്യം ജയിക്കും. പ്രിയപ്പെട്ട ഭക്തജനങ്ങളുടെ അറിവിലേയ്ക്ക് കേസിൻ്റെ നാള്‍വഴികളും ഞങ്ങള്‍ ചെയ്ത നടപടി ക്രമങ്ങളുടെ സുതാര്യതയും സമർപ്പിക്കുകയാണ്. 2023 നവംബറില്‍ ചുമതലയേറ്റ് സന്നിധാനത്ത് എത്തുമ്പോള്‍ ജീവക്കാരുടെ നിരന്തരമായ പരാതിയായിരുന്നു നെയ്യ് അഭിഷേകം കഴിഞ്ഞ് ശ്രീകോവിലിന് മുൻവശം കഴുകുമ്പോഴും തുടയ്ക്കുമ്പോഴും ദ്വാരപാലക ശില്‍പ്പങ്ങളുടെ പാദങ്ങളിലുണ്ടായ പൊട്ടലുകള്‍ കാരണം തകിടുകളില്‍ തട്ടി കൈ മുറിഞ്ഞ് രക്തം വീഴുന്നു.അത് നിരന്തരം അശുദ്ധിക്ക് കാരണമാകുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ 2024 മാർച്ചില്‍ ശബരിമല അഡ്മിനിസ്ട്രേറ്റർ ഓഫീസർക്ക് നിയമപരമായ നടപടികള്‍ ആരംഭിക്കാൻ ബോർഡ് നിർദ്ദേശം നല്കുന്നു. ആറ് മാസങ്ങള്‍ക്കു ശേഷം 2024 സെപ്റ്റംബർ മാസത്തില്‍ ബോർഡിന് മുന്നില്‍ ഇതുമയി ബന്ധപ്പെട്ട ഫയലെത്തുന്നു. ഇലക്ട്രോ പ്ലേറ്റിംഗ് ചെയ്ത ദ്വാരക പാലക ശില്‍പ്പങ്ങളിലെ പൊട്ടല്‍ മാറ്റുവാൻ സ്പോൻസറുടെ കൈവശം ചെന്നെയിലേയ്ക്ക് കൊടുത്ത് വിടണം എന്നതായിരുന്നു അന്നത്തെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്.
സ്പോൻസറുടെ കൈകളില്‍ കൊടുത്ത് വിടാൻ കഴിയില്ല പകരം ദേവസ്വം ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ സാന്നിദ്ധ്യത്തില്‍ കൊണ്ട് പോയി നവീകരിച്ച് തിരികെയെത്തിച്ച് പുന:സ്ഥാപിക്കണം എന്നതായിരുന്നു ബോർഡിൻ്റെ കൃത്യമായ ഉത്തരവ്. അന്ന് വരെ ദ്വാരപാലക ശില്‍പ്പങ്ങളുടെ എന്തെങ്കിലും പ്രശ്നങ്ങളെ സംബന്ധിച്ച് വിജിലൻസ് സംഘത്തിൻ്റേയോ, ദേവസ്വം ഉദ്യോഗസ്ഥരുടേയോ ഒരു റിപ്പോർട്ടും ഞങ്ങളുടെ ബോർഡിന് മുന്നില്‍ ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. ഒരു വർഷത്തിന് ശേഷം 2025 സെപ്റ്റംബർ 7 ന് തിരുവാഭരണ കമ്മീഷണറും വിജിലൻസും മറ്റ് ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തുന്നു. ദ്വാരപാലക ശില്പ്പങ്ങള് അഴിച്ചെടുക്കുന്നു. ആകെത്തുക്കം അതില്‍ സ്വർണ്ണത്തിൻ്റെ അളവ് എന്നിവ മഹസറില്‍ കൃത്യമായി രേഖപ്പെടുത്തുന്നു. തുടക്കം മുതല്‍ വീഡിയോ ചിത്രീകരണം നടത്തുന്നു.12 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷിത വാഹനത്തില്‍ ചെന്നെയിലേയ്ക്ക് കൊണ്ട് പോകുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദർശിക്കുവാനോ സ്പർശിക്കുവാനോ ഒരവസരം പോലും ബോർഡ് കൊടുത്തിട്ടില്ല. ഈ നടപടിയുടെ ഭാഗമായി സ്പെഷ്യല്‍ കമ്മിഷണറെ അറിയിച്ചില്ലായെന്ന ഉദ്യോഗസ്ഥവിഴ്ച്ച ഉണ്ടാകുന്നു.ബഹു: കോടതി ശില്‍പ്പങ്ങളുടെ പണി നിർത്തിവയ്ക്കാൻ ഉത്തരവ് നല്കുന്നു. ദേവസ്വം എസ് പി യു ടെ റിപ്പോർട്ട് അനുസരിച്ച് ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്ക് ബോർഡ് സെക്രട്ടറി മാപ്പ് പറയുന്നതോടെ വീണ്ടും ബഹു:കോടതി അനുമതി നല്കുന്നു. ശില്പ്പങ്ങള് പണി പൂർത്തീകരിച്ച് സന്നിധാനത്ത് എത്തിക്കുന്നു.
2025 ലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ വിഷയങ്ങള്‍ അവിടെ അവസാനിക്കുകയാണ്. പിന്നീട് ഒരു മാസത്തിന് ശേഷം ദ്വാരപാലക ശില്പ്പങ്ങള് ശബരിമല തന്ത്രി, സ്പഷ്യല്‍ കമ്മീഷണർ,എസ് പി വിജിലൻസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പുന:സ്ഥാപിക്കുമ്പോള്‍ ആകെത്തൂക്കവും സ്വർണ്ണത്തിൻ്റെ അളവും വർധിക്കുകയാണ് ഉണ്ടായത്.ദേവസ്വത്തിന് ഒരു രൂപ യുടെ നഷ്ട്ടംപോലും ഉണ്ടായിട്ടില്ല.ഇതിനെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തിരുവാഭരണം കമ്മീഷണർ ബഹു: കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.
എന്നാല്‍ സെപ്റ്റംബർ 20 ന് നടത്തുന്ന അയ്യപ്പ സംഗമത്തിനെ പൊളിക്കുവാൻ താങ്ങ് പീഠങ്ങള്‍ സ്വന്തം വീട്ടില്‍ വച്ചിട്ട് ശബരിമല എക്സിക്യൂട്ടീവ് ഓഫീസില്‍ ഉണ്ട് എന്ന് ഉണ്ണിക്യഷ്ണൻ പോറ്റി സെപ്റ്റംബർ 17ന് പ്രമുഖ മാധ്യമത്തില്‍ കൂടി വ്യാജ ആരോപണം ഉന്നയിക്കുന്നു.അയ്യപ്പ സംഗമത്തില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചില്ല എന്നതായിരിക്കാം കാരണം.അതില്‍ ഒരു ഗുഢാലോചനയും സംശയിക്കുന്നു. തുടർന്നുള്ള അന്വേഷത്തില്‍ ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും താങ്ങ് പീഠങ്ങള്‍ കണ്ടെടുക്കുന്നു. അവിടം മുതലാണ് 2019 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും നടത്തിയ മോഷണം പുറത്ത് വരുന്നത്.
അയ്യപ്പ സംഗമത്തെ പൊളിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ട് വന്ന വ്യാജ ആരോപണം ഒടുവില്‍ പോറ്റിയ്ക്ക് തന്നെ വിനയായി മാറി. ഇതോടെ ബഹു: കോടതി ഞങ്ങളോട് 2019 ലെ ഫയലുകള്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ കൊടുത്ത ഫയലില്‍ നിന്നാണ് ബഹു:കോടതി 2019 ല്‍ നടന്ന ഈ വിഷയങ്ങളെല്ലാം കണ്ടെത്തുന്നത്. അന്ന് വരെ ഇത്തരം വിഷയങ്ങള്‍ പൊതു സമൂഹത്തിലോ മാധ്യമങ്ങളിലൊ ചർച്ചയോ വിവാദമോ ആയിരുന്നില്ല എന്നുള്ളത് പ്രത്യേകം ഓർക്കേണ്ടതാണ്. ബഹു:കോടതിയുടെ കണ്ടെത്തലിന് ശേഷം സർക്കാരും ഞങ്ങളുടെ ബോർഡും കോടതിയോട് ആവശ്യപ്പെട്ടതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് SIT അന്വേഷണം പ്രഖ്യാപിക്കുന്നത്.
നിർഭാഗ്യവശാല്‍ രാഷട്രീയ സമ്മർദ്ദത്തിൻ്റെ ഭാഗമായി സത്യസന്ധമായും സുതാര്യമായും പ്രവർത്തിക്കുകയും ഇത്തരം കാര്യങ്ങള്‍ പുറത്ത് വരാൻ നിമിത്തമായി മാറിയ ഞങ്ങളുടെ ബോർഡിനേയും ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ പെടുത്തുകയാണ്. സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് മുൻ ബോർഡുകളുടെ ചെയ്തികളെ മറയ്ക്കാനാണ് എന്നാണ് വ്യഖ്യാനിക്കുന്നത്. സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കേണ്ടത് ബോർഡ് പ്രസിഡൻ്റോ മെമ്പർ മാരോ ആണോ.? അത് ഉദ്യോഗസ്ഥർ ചെയ്യേണ്ടതല്ലേ.? അതൊരു ഉദ്യോഗസ്ഥ വീഴ്ച്ചയല്ലേ..? കേവലം രണ്ട് വർഷത്തെ കാലാവധിയില്‍ വരുന്ന ബോർഡിന് വർഷാവർഷം ഇറങ്ങുന്ന നിരവധി കോടതി വിധികളെക്കുറിച്ച് എങ്ങനെ അറിയാനാണ്. ഡിപ്പാർട്ട്മെൻ്റ് നടപടിക്രമങ്ങളും ചട്ടങ്ങളും ആചാരങ്ങളും പാലിച്ച് കാര്യങ്ങള്‍ നിർവ്വഹിക്കണം എന്ന ഉത്തരവ് നല്കാനെ ബോർഡിന് കഴിയു. അത് കൃത്യമായി ഞങ്ങള്‍ ചെയ്തിട്ടുണ്ട്.
ഈ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ തിരുവാഭരണം കമ്മീഷണർ റെജിലാല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ സ്പഷ്യല്‍ കമ്മീഷണറെ അറിയിച്ചില്ല എന്നൊതൊഴിച്ച് മറ്റൊരു തെറ്റും മന:പ്പൂർവ്വം ചെയ്തിട്ടില്ല എന്നാണ് ബോർഡ് വിശ്വസിക്കുന്നത്. കേവലം രണ്ട് വർഷത്തെ കാലാവധിയില്‍ വരുന്ന ബോർഡിന് ദേവസ്വം ഉദ്യോഗസ്ഥരും വിജിലൻസും തരുന്ന റിപ്പോർട്ടുകള്‍ അനുസരിച്ചേ തീരുമാനം എടുക്കാൻ കഴിയു. 2024 ല്‍ ബോർഡ് ദ്വാരപാലക ശില്പ്പങ്ങള് ചെന്നെയിലേയ്ക്ക് കൊടുത്ത് വിടാൻ തീരുമാനിയ്ക്കുമ്പോള്‍ ഇത്തരം വിഷയങ്ങളെ സംബന്ധിച്ച ഒരു മുന്നറിവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായിട്ടല്ല മറ്റൊരാളുമായും നേരിട്ടോ അല്ലാതെയോ ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ലെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്.
ആരെയെങ്കിലും സഹായിക്കാനാണെങ്കില്‍ ഇത്രയും ഉദ്യോഗസ്ഥൻമാരുടെ സാന്നിദ്ധ്യത്തില്‍ രേഖാമൂലം സുതാര്യമായി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടോ? 2019ലെ ഫയലുകള്‍ ബഹു: കോടതി ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങളുടെ ബോർഡല്ലേ ക്യത്യമായി ഹാജരാക്കിയത്.SIT ആവശ്യപ്പെട്ട എല്ലാ രേഖകളും ഞങ്ങളുടെ ബോർഡ് തന്നെയല്ലേ ഉദ്യോഗസ്ഥരെകൊണ്ട് ഹാജരാക്കിപ്പിച്ചത്.ആരെയെങ്കിലും സഹായിക്കാനാണെങ്കില്‍ ഇതെല്ലാം ക്യത്യമായി ചെയ്യേണ്ടതുണ്ടോ? മുകളില്‍ പറഞ്ഞ ചില വാദങ്ങള്‍ നിരത്തിയാണ് ഞങ്ങളെക്കൂടി ഇപ്പോള്‍ ക്രൂശിക്കാൻ ശ്രമിക്കുന്നത്. അത് അതിൻ്റെ വഴിയ്ക്ക് നടക്കട്ടെ..
അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നില്‍ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങള്‍ ചെയ്ത് തെറ്റ്. രക്തം വീണാലും അശുദ്ധി വന്നാലും അതവിടെ ഇരുന്നോട്ടെ എന്ന് കരുതിയിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതത്തിൻ വന്ന് പ്പെട്ടിരിക്കുന്ന ഈ വലിയ വിപത്തില്‍ പെടില്ലായിരുന്നു.എങ്കിലും ഭഗവാന് മുന്നിലെ അശുദ്ധി മാറ്റാൻ ശ്രമിച്ച കാര്യത്തില്‍ ഇപ്പോഴും പശ്ചാത്താപമില്ല. ഞങ്ങളെക്കൂടി പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നവർക്കും അതില്‍ ആനന്ദം കണ്ടെത്തുന്നവർക്കും യാതൊരു കുറ്റവും ചെയ്യാതെ ഞങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാകണമെങ്കില്‍ അതു സ്വന്തം ജീവിതത്തില്‍ വന്ന് ചേരണം. അങ്ങനെ ഒരു സ്ഥിതി ആർക്കും ഉണ്ടാകാതിരിക്കട്ടേ.






