തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്ത്, ബോര്‍ഡ് അംഗം എ അജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി എസ്ഐടി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലാണുള്ളത്. 2019ലെ സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാനാണ് 2025ല്‍ പിഎസ് പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ്, സ്വര്‍ണ പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലേക്ക് കൊടുത്തുവിട്ടതെന്നാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തല്‍.
അതേസമയം, കേസില്‍ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പിഎസ് പ്രശാന്ത് വിശദീകരണം നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്ക് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.






